മെറ്റാ കമ്പനിക്ക് നിര്‍മിത ബുദ്ധിയുടെ (എഐ) മേഖലയില്‍ ലോകത്തിന്റെ നെറുകയിലെത്താന്‍ ആഗ്രഹമുണ്ടെന്ന കാര്യം തുറന്നു പറഞ്ഞ ആളാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ്. എഐയുടെ കാര്യത്തില്‍ ഓപ്പണ്‍എഐ പോലെയുള്ള കമ്പനികളുടെ പിന്നിലാകുന്നത് മെറ്റയുടെ ഭാവിക്ക് നല്ലതായിരിക്കില്ല എന്ന മുന്നറിയിപ്പ് ലഭിച്ച സക്കര്‍ബര്‍ഗ് എഐ കമ്പനികള്‍ ഏറ്റെടുക്കാനുള്ള ശ്രമം ആരംഭിച്ചു. പെര്‍പ്ലക്‌സിറ്റി എഐ ഉടമകളുമായി സംസാരിച്ചു എങ്കിലും വിജയിച്ചില്ല.
എഐ ഗവേഷകരെ മെറ്റായുടെ കൂടാരത്തിലെത്തിക്കാനുള്ള ശ്രമം ആയിരുന്നു അടുത്തത്. നിലവില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നു എന്നു വിലയിരുത്തപ്പെടുന്ന കമ്പനിയായ ഓപ്പണ്‍എഐയുടെ 45ൽ ഏറെ ഗവേഷകര്‍ക്കു മുമ്പില്‍ സക്കര്‍ബര്‍ഗ് ഓഫര്‍ വച്ചു എന്നാണ് എന്‍വൈടി പറയുന്നത്.
അതില്‍ ഒന്നോ, ഒന്നിലേറെയോ ഗവേഷകർക്ക് 100 ദശലക്ഷം ഡോളര്‍ ഓഫര്‍ ചെയ്തു എന്നും റിപ്പോര്‍ട്ട് പറയുന്നു(ഓഹരികൾ, ബോണസ് എന്നിവയുൾപ്പെടെ മൊത്തം പാക്കേജ് (total compensation package). നാല് ഓപ്പണ്‍എഐ ഗവേഷകര്‍ ഓഫര്‍ സ്വീകരിച്ച് ഇതിനോടകം മെറ്റയുടെ പാളയത്തിലേക്ക് കടക്കുകയും ചെയ്തിട്ടുണ്ട്.

സൂപ്പര്‍ഇന്റലിജന്‍സിനു പിന്നാലെ സക്കര്‍ബര്‍ഗ്
എഐക്കു ശേഷം പ്രതീക്ഷിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സിനും (എജിഐ), അപ്പുറത്തുളള സൂപ്പര്‍ ഇന്റലിജന്‍സ് എന്ന ടെക്‌നോളജി ആദ്യം വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യമാണ് സക്കര്‍ബര്‍ഗ് ഇപ്പോള്‍ താലോലിക്കുന്നത്. സൂപ്പര്‍ ഇന്റലിജന്‍സിന് ‘ദൈവസമാനമായ’ ശേഷി ഉണ്ടാകുമെന്നൊക്കെയാണ് ഈ മേഖലയിലുള്ളവര്‍ കരുതുന്നത്. സൂപ്പര്‍ ഇന്റലിജന്‍സില്‍ നിന്ന് മനുഷ്യ മസ്തികഷ്‌കത്തിന് സാധിക്കുന്നതിനേക്കാള്‍ കരുത്തുറ്റ പ്രകടനമാണ് പ്രതീക്ഷിക്കുന്നത്.
”നമ്മുടെ ജീവിതകാലത്ത് കണ്ടിരിക്കുന്നതിലേക്കും വച്ച് ഏറ്റവും കരുത്തുറ്റ ടെക്‌നോളജിയാണ് എഐ” എന്ന കാര്യത്തില്‍ സക്കര്‍ബര്‍ഗിനും മറ്റു പല ടെക്‌നോളജി കമ്പനി മേധാവകള്‍ക്കും സംശയമില്ല. ഈ മേഖലയില്‍ കരുത്തുകാട്ടാനായില്ലെങ്കില്‍ പിന്നെ പിടിച്ചു നില്‍പ്പില്ലെന്നുള്ള തോന്നലാണ് ഇപ്പോള്‍ സക്കര്‍ബര്‍ഗി
മെറ്റയുടെ എഐ വിഭാഗത്തില്‍ ഇപ്പോള്‍ 1,000ലേറെ ഗവേഷകരുണ്ട്. ഇനിയും കൂടുതല്‍ പേരെ എത്തിക്കാനുള്ള ശ്രമം തകൃതിയായി തുടരുകയുമാണ്. ഓപ്പണ്‍എഐയില്‍ മുഖ്യ ശാസ്ത്രജ്ഞാനായിരുന്ന ഇല്യ സറ്റ്‌സ്‌കവറെയും സക്കര്‍ബര്‍ഗ് ഓഫറുമായി സമീപിച്ചു എന്ന് പറയപ്പെടുന്നു. എന്നാല്‍, ഇപ്പോള്‍ സെയിഫ് സൂപ്പര്‍ ഇന്റലിജന്‍സ് എന്ന കമ്പനിയില്‍ പ്രവര്‍ത്തിക്കുന്ന സറ്റ്‌സ്‌കവര്‍ ഈ ഓഫര്‍ നിരസിച്ചു. എന്നാല്‍, സെയിഫ് ഇന്റലിജന്‍സിലെ സംരഭകനായ നാറ്റ് ഫ്രൈഡ്മാനെ തന്നെ ഒപ്പം കൂട്ടാനാണ് ഇപ്പോള്‍ ശ്രമം. സക്കര്‍ബര്‍ഗിന്റെ ശ്രമം വിജയിക്കുമോ എന്നു കണ്ടറിഞ്ഞുകാണാം എന്നാണ് നിരീക്ഷകര്‍ പറയുന്നത്.

ചാറ്റ്ജിപിറ്റിയെ പൂര്‍ണ്ണമായി വിശ്വസിക്കരുതെന്ന് ഓള്‍ട്ട്മാന്‍
അതിശീഘ്രം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ പ്രീതി പിടിച്ചുപറ്റിയ ചാറ്റ്ജിപിറ്റിയില്‍ പൂര്‍ണ്ണമായി വിശ്വസിക്കരുത് എന്ന് ഓള്‍ട്ട്മാന്‍. ഉത്തരങ്ങളെ അത്രമേല്‍ വിശ്വസിക്കുന്ന രീതിയാണ് വെടിയണമെന്ന് ഓള്‍ട്ട്മാന്‍ ആവശ്യപ്പെടുന്നത്. എഐക്ക് തെറ്റുപറ്റാമെന്നും, ഹാലൂസിനേഷന്‍ അല്ലെങ്കില്‍ മതിഭ്രമം എന്ന പ്രശ്‌നം സംഭവിക്കാമെന്നുമാണ് ഓള്‍ട്ട്മാന്‍ നല്‍കുന്ന മുന്നറിയിപ്പ്.








