പാക് താരങ്ങളുടെ പണം ‘അടിച്ചുമാറ്റി’ വ്യവസായി രാജ്യം വിട്ടു! 100 കോടിയുടെ തട്ടിപ്പില്‍ കുടുങ്ങി… ബാബര്‍, റിസ്വാന്‍, ഷഹീന്‍ അഫ്രീദി..

ഇസ്ലാമബാദ്: മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍മാരായ ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി എന്നിവരടക്കമുള്ള നിരവധി ദേശീയ താരങ്ങള്‍ സാമ്പത്തിക തട്ടിപ്പിന് ഇരകളായെന്നു റിപ്പോര്‍ട്ട്. പിന്നാലെ വിഷയത്തില്‍ അന്വേഷണത്തിനുള്ള നീക്കവുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. 100 കോടിയോളം രൂപ നിക്ഷേപ തട്ടിപ്പില്‍ താരങ്ങള്‍ക്ക് നഷ്ടമായിട്ടുണ്ടെന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പുതിയ നിക്ഷേപകരെ ആകര്‍ഷിച്ച് ഇവരില്‍ നിന്നു ഫണ്ട് സ്വരൂപിച്ച് മുന്‍ നിക്ഷേപകര്‍ക്ക് നല്‍കുന്ന തട്ടിപ്പിലാണ് താരങ്ങള്‍ പെട്ടത്. പുതിയ നിക്ഷേപകരില്‍ നിന്നു സ്വീകരിച്ച ഫണ്ട് തീര്‍ന്നതോടെ പദ്ധതി തകര്‍ന്നു. പിന്നാലെ താരങ്ങളില്‍ നിന്നു പണം വാങ്ങിയ വ്യവസായി രാജ്യത്ത് നിന്നു മുങ്ങി. പുതിയ നിക്ഷേപകരില്‍ പാക് താരങ്ങള്‍ ഉള്‍പ്പെട്ടതും അവര്‍ക്ക് പണം നഷ്ടമായെന്നു തിരിച്ചറിഞ്ഞതുമാണ് തട്ടിപ്പ് പുറത്തറിയാന്‍ ഇടയാക്കിയത്. പിന്നാലെയാണ് പിസിബി വിഷയം അന്വേഷിക്കാനൊരുങ്ങുന്നതെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഫഖര്‍ സമാന്‍, ഷദാബ് ഖാന്‍ മറ്റുള്ളവര്‍ ഉള്‍പ്പെടെ ഒരു ഡസനോളം താരങ്ങള്‍ക്ക് ഇത്തരത്തില്‍ പണം നഷ്ടമായിട്ടുണ്ട്. മുന്‍ ടെസ്റ്റ് ക്യാപ്റ്റനും തട്ടിപ്പിനിരയായെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ അദ്ദേഹം പാകിസ്ഥാനില്‍ ഇല്ലെന്നും വിവരങ്ങളുണ്ട്. പല താരങ്ങളും സ്വന്തം പണം മാത്രമല്ല, കുടുംബാംഗങ്ങളുടേയും സഹ താരങ്ങളുടേയും പണവും നിക്ഷേപിച്ചിട്ടുണ്ട്

കളിക്കാരുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ ചില ടീമുകളെ സ്പോണ്‍സര്‍ ചെയ്തിട്ടുള്ള ഒരു വ്യവസായി വഴിയാണ് ഇവര്‍ പണം നിക്ഷേപിച്ചത്. തുടക്കത്തില്‍ ഇയാള്‍ താരങ്ങള്‍ക്ക് ലാഭ വിഹിതം നല്‍കിയിരുന്നു. എന്നാല്‍ അതെല്ലാം പിന്നീട് നിലച്ചതോടെയാണ് സംശയങ്ങള്‍ ആരംഭിച്ചത്.

പിന്നാലെ താരങ്ങള്‍ ഇയാളോട് കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ വലിയ നഷ്ടം സംഭവിച്ചുവെന്നും പണം മുഴുവന്‍ നഷ്ടമായെന്നുമാണ് മറുപടി നല്‍കിയത്. അതിനു ശേഷം ഇയാള്‍ ഫോണടക്കം സ്വിച്ച് ഓഫ് ചെയ്ത് രാജ്യം വിട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights