തിരുവല്ല: സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. നിരണം സ്വദേശി വരുൺ ആണ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ അർധരാത്രിയോടെ ആലുവയിൽ വെച്ചാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‍തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
പ്രതിയുടെ മൊബൈല്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് ആലുവയില്‍ എത്തിയ പൊലീസ് സംഘം അതീവ രഹസ്യമായാണ് ഓപ്പറേഷന്‍ പൂര്‍ത്തിയാക്കിയത്. കേസില്‍ മുന്‍പ് അറസ്റ്റിലായ ഒന്നാം പ്രതി സുബിന്‍, രണ്ടാം പ്രതി ബെര്‍ലിന്‍ ദാസ് എന്നിവര്‍ നിലവില്‍ റിമാന്‍ഡിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇനി മൂന്ന് പേരെ കൂടി കണ്ടെത്താനുണ്ട്.
അതേ സമയം, പീഡനക്കേസിന്റെ പിറകില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് പൊലീസിന് സംശയമുണ്ട്. സ്പായിലെ മറ്റൊരു ജീവനക്കാരിയുടെ ക്വട്ടേഷന്‍ ബന്ധം അന്വേഷണസംഘം ഉടന്‍ പരിശോധിക്കും. ബിസിനസ് വൈരാഗ്യമാണോ ആക്രമണത്തിന് പിന്നിലെന്ന് കണ്ടെത്താന്‍ സ്പാ ഉടമകളുടെ മൊഴികളും ഫോണ്‍ രേഖകളും പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്. ഒളിവിലുള്ള മൂന്ന് പ്രതികള്‍ക്കായി സംസ്ഥാനത്തിന് പുറത്തും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
തിരുവല്ല സ്പായിലെ കൂട്ടബലാത്സംഗം: കേസിൽ ഒരാൾ കൂടി അറസ്റ്റിൽ, സംഭവത്തിന് പിന്നിൽ ബിസിനസ് വൈരാഗ്യം?









