സംവിധായകനെ തട്ടിക്കൊണ്ടുപോയി മർദിച്ചു, കവര്‍ച്ച; നടിയുൾപ്പെടെ 11 പേർ അറസ്റ്റിൽ

ബെംഗളൂരു∙ സിനിമ സംവിധായകനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് കവർച്ച നടത്തിയ സംഭവത്തിൽ നടി ഉൾപ്പെടെ 11 പേർ അറസ്റ്റിൽ. ‘ജീവാനന്ദ ബാഷെ’ എന്ന സിനിമയുടെയും വിവിധ ആൽബങ്ങളുടെയും ഹ്രസ്വചിത്രങ്ങളുടെയും സംവിധായകനായ ടി.എ. അനീഷിനെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. അനീഷ് ക്രിയേഷൻസ് എന്ന മോഡലിങ് ആൻഡ് കാസ്റ്റിങ് ഏജൻസിയുടെ ഉടമയാണ് അനീഷ്. സാമ്പത്തിക തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.തമിഴ്നാട് സ്വദേശിയായ അനീഷ് ഫെബ്രുവരി 11ന് കാലിനും കൈക്കും പരുക്കേറ്റ് ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. ഇതിനു പിന്നാലെ ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തായത്. പ്രതികളിൽ ഒരാളായ ആശിർവാദ് അനീഷിൽ നിന്ന് വാങ്ങിയ 2.25 ലക്ഷം രൂപ തിരിച്ചുകൊടുക്കാത്തതിന്റെയും ലക്ഷ്മി നാരായൺ എന്നയാൾ അനീഷിന്റെ റിലീസ് ചെയ്യാത്ത ചിത്രമായ ജീവാനന്ദ ബാഷെയ്ക്കായി നിക്ഷേപിച്ച 6 ലക്ഷം രൂപയുടെയും പേരിലുള്ള തർക്കമാണ് അതിക്രമത്തിലേക്ക് നയിച്ചത്. ഇതിൽ അനീഷ് പൊലീസിന് പരാതി നൽകുകയും ചെയ്തിരുന്നു.

രണ്ടുമാസം മുൻപ് അനീഷ് മുംബൈയിലേക്ക് താമസം മാറി. തന്റെ കാർ വിൽക്കാൻ താൽപര്യമുണ്ടെന്ന് പ്രതികളിൽ ഒരാളും നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഐശ്വര്യയെ അനീഷ് അറിയിച്ചിരുന്നു. ഐശ്വര്യ ഇത് മറ്റു പ്രതികളെ അറിയിക്കുകയും കാർ വാങ്ങാനെന്ന വ്യാജേന ഇവർ‍ അനീഷിനെ സമീപിക്കുകയും ചെയ്തു. കാർ വിൽക്കാൻ ഫെബ്രുവരി 11ന് അനീഷ് ബെംഗളൂരുവിലെത്തി. ഈ സമയം പ്രതികൾ അനീഷിനെ വീടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി ക്രിക്കറ്റ് സ്റ്റംപുകളും ഹോക്കി സ്റ്റിക്കും ഉപയോഗിച്ച് മർദിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights