അഹമ്മദാബാദ്: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ടി20 ലോകകപ്പ് ഫൈനല്‍ പോരാട്ടം നാളെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ അരങ്ങേറുകയാണ്. ഇന്ത്യ തുടരെ രണ്ടാം വട്ടമാണ് ടി20 ലോകകപ്പ് ഫൈനലിലെത്തുന്നത്. ശ്രീലങ്കയ്ക്കും പാകിസ്ഥാനും ശേഷം തുടരെ രണ്ടാം ടി20 ലോകകപ്പ് ഫൈനല്‍ കളിക്കുന്ന ടീമായും ഇന്ത്യ മാറി.
മത്സരത്തിനു നിലവില്‍ മഴ ഭീഷണിയൊന്നുമില്ല. എന്നാല്‍ കാലാവസ്ഥയുടെ അപ്രവചനീയത ആശങ്കയുണ്ടാക്കുന്നതാണ്. നാളെ ഫൈനല്‍ തടസപ്പെടുത്തി മഴ പെയ്താല്‍ അല്ലെങ്കില്‍ മറ്റെന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങളാല്‍ മത്സരം നടന്നില്ലെങ്കില്‍ എന്താണ് പ്രതിവിധി.
മഴ പെയ്താല്‍
ഐസിസി നിയമമനുസിച്ച് സംഘാടകര്‍ നിശ്ചയിച്ച ദിവസം തന്നെ മത്സരം നടത്താനുള്ള ശ്രമം പരമാവധി നടത്തണം. മഴ പെയ്ത് അല്‍പ്പ സമയം നഷ്ടപ്പെട്ടാലും മത്സരം നടത്താം.
ഒരുനിലയ്ക്കും മത്സരം നിശ്ചയിച്ച ദിവസം നടത്താന്‍ പറ്റാത്ത സാഹചര്യമാണെങ്കില്‍ റിസര്‍വ് ഡേയിലേക്ക് ഫൈനല്‍ മാറ്റും. നിശ്ചയിച്ച ദിവസം മത്സരം അല്‍പ്പം നടന്ന ശേഷമാണ് തടസപ്പെടുന്നതും പിന്നീട് ഒരു പന്ത് പോലും എറിയാന്‍ സാധിക്കാതെ മുടങ്ങിപ്പോകുന്നതും എങ്കില്‍ റിസര്‍വ് ദിനത്തില്‍ തലേദിവസം അവസാനിപ്പിച്ച ഇടത്തു നിന്നു മത്സരം പുനരാരംഭിക്കാം. ഇല്ലെങ്കില്‍ പുതിയ മത്സരമെന്ന നിലയില്‍ വീണ്ടും തുടങ്ങാം.
നിശ്ചയിച്ച ദിവസം പരമാവധി എറിയാന്‍ പറ്റുന്ന ഓവറുകളില്‍ മത്സരം ചുരുക്കി നടത്താം. അതും സാധിച്ചില്ലെങ്കിലാണ് റിസര്‍വ് ദിനത്തിലേക്ക് മത്സരം മാറ്റുക. ഇനി റിസര്‍വ് ദിനത്തിലും മത്സരം നടത്താന്‍ സാധിക്കുന്നില്ലെങ്കില്‍, പറ്റുന്ന ഓവറുകള്‍ എറിഞ്ഞ് മത്സരം നടത്താന്‍ പോലും കഴിയുന്നില്ലെങ്കില്‍ ഇന്ത്യയേയും ന്യൂസിലന്‍ഡിനേയും 2026ലെ സംയുക്ത ലോക ചാംപ്യന്‍മാരായി ഐസിസി പ്രഖ്യാപിക്കും.
2019ലെ വിവാദം
മത്സരം സമനിലയില്‍ അവസാനിച്ചാല്‍ നിലവില്‍ സൂപ്പര്‍ ഓവറാണ് വിജയികളെ നിശ്ചയിക്കുന്നത്. സൂപ്പര്‍ ഓവറും സമനിലയില്‍ അവസാനിച്ചാല്‍ മറ്റൊരു സൂപ്പര്‍ ഓവറും കൂടി കളിക്കേണ്ടി വരും. ഈ ലോകകപ്പിലെ പ്രാഥമിക ഘട്ടത്തില്‍ തന്നെ ഇത്തരത്തില്‍ ഇരട്ട സൂപ്പര്‍ ഓവര്‍ പോരാട്ടം അരങ്ങേറിയിരുന്നു. ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള പോരാട്ടമാണ് ഡബിള്‍ സൂപ്പര്‍ ഓവറില്‍ വിജയികളെ നിര്‍ണയിച്ചത്.
2019ലെ ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡും ഇംഗ്ലണ്ടും തമ്മിലുള്ള ഫൈനല്‍ ഇത്തരത്തില്‍ ടൈയില്‍ അവസാനിച്ചിരുന്നു. അന്ന് ഇംഗ്ലണ്ടും ന്യൂസിലന്‍ഡും 241 വീതം എടുത്തു. അതോടെ മത്സരം സൂപ്പര്‍ ഓവറില്‍ നിര്‍ണയിക്കാന്‍ തീരുമാനമായി. അന്നത്തെ നിയമം അനുസരിച്ച് ഒരു സൂപ്പര്‍ ഓവര്‍ മാത്രമാണ് അനുവദിച്ചിരുന്നത്.
സൂപ്പര്‍ ഓവറിലും ഇരു ടീമുകളും 15 റണ്‍സ് വീതമാണ് നേടിയത്. ന്യൂസിലന്‍ഡ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 15 റണ്‍സും ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 15 റണ്‍സുമാണ് സൂപ്പര്‍ ഓവറില്‍ അടിച്ചത്. സ്‌കോറുകള്‍ തുല്യമായതോടെ ഏറ്റവും കൂടുതല്‍ ബൗണ്ടറി അടിച്ച ടീം ലോക ജേതാക്കളായി. അന്ന് ഏറ്റവും കൂടതല്‍ ബൗണ്ടറി അടിച്ചത് ഇംഗ്ലണ്ടായിരുന്നു. ഇതോടെ അവര്‍ കന്നി ഏകദിന ലോകകപ്പ് സ്വന്തമാക്കി. കിവികള്‍ക്ക് നിരാശയോടെ മടങ്ങേണ്ടിയും വന്നു.
ഈ വിവാദത്തിനു പിന്നാലെയാണ് ഒരു സൂപ്പര്‍ ഓവര്‍ എന്ന നിയമം ഐസിസി മാറ്റിയത്. വിജയികളെ നിര്‍ണയിക്കുന്നതു വരെ സൂപ്പര്‍ ഓവര്‍ തുടരാമെന്ന തീരുമാനം അതിനു ശേഷമാണ് നടപ്പിലായത്.









