‘സ്‌ക്രീനിലെ സുന്ദരപുരുഷന് ഒരു നിമിഷം തോന്നിപ്പോയതാണ്, മറച്ചു വെക്കാന്‍ കഴിയാത്ത വിറയല്‍’; മമ്മൂട്ടിയെ വിമര്‍ശിച്ച് ശാരദക്കുട്ടി

വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖിനോട് മാറി നില്‍ക്കാന്‍ പറഞ്ഞ മമ്മൂട്ടിയെ വിമര്‍ശിച്ച് എഴുത്തുകാരി ശാരദക്കുട്ടി. റഫീഖിന്റെ ഫോട്ടോയോടൊപ്പമാണ് ശാരദക്കുട്ടിയുടെ പ്രതികരണം. ‘ഞാനൊഴിഞ്ഞുണ്ടോ രാമന്‍ ഇത്ത്രിഭുവനത്തിലെന്ന് ‘ സ്‌ക്രീനിലെ സുന്ദരപുരുഷന് ഒരു നിമിഷം തോന്നിപ്പോയതാണെന്നാണ് ശാരദക്കുട്ടി പറയുന്നത്.”ഭാസ്‌കരപ്പട്ടേലര്‍ക്കും വാര്യംകുന്നത്തഹമ്മദ് ഹാജിക്കും അപകര്‍ഷതയും ഭയവും തോന്നിപ്പിക്കുന്ന, പ്രകോപനമുണ്ടാക്കുന്ന എന്തോ ഒന്ന് ഈ യുവനേതാവിന്റെ ഉടുപ്പിലും നടപ്പിലും തലയെടുപ്പിലുമുണ്ട്. സംശയമില്ല. ‘ഞാനൊഴിഞ്ഞുണ്ടോ രാമന്‍ ഇത്ത്രിഭുവനത്തിലെന്ന് ‘ സ്‌ക്രീനിലെ സുന്ദരപുരുഷന് ഒരു നിമിഷം തോന്നിപ്പോയതാണ്. മറച്ചു വെക്കാന്‍ കഴിയാത്ത ഒരു വിറയല്‍. അത്രേയുള്ളു. ഒടിയുന്നതെന്തെടാ ഭീമാ ഗദയോ നമ്മുടെ വാലോ?” എന്നാണ് ശാരദക്കുട്ടിയുടെ കുറിപ്പ്.മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ തന്റെയൊപ്പം നടന്ന കെ റഫീഖിനോട് മമ്മൂട്ടി മാറിനില്‍ക്കാന്‍ പറഞ്ഞതാണ് വിവാദത്തിലായിരിക്കുന്നത്. ”നിങ്ങള്‍ എപ്പോഴും എന്റെയൊപ്പം നടന്നാല്‍ ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി വന്നതാണെന്ന് തെറ്റിദ്ധരിക്കില്ലേ”, എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. ഇതിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.അതേസമയം, ടൗണ്‍ഷിപ്പിലേത് സ്വകാര്യ സന്ദര്‍ശനം മാത്രമാക്കി നിലനിര്‍ത്താന്‍ മമ്മൂട്ടി നിര്‍ദ്ദേശിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടി ചെന്നൈയില്‍ നിന്ന് എത്തിയത് ടൗണ്‍ഷിപ്പ് കാണാന്‍ മാത്രമാണെന്നും മാധ്യമങ്ങളെ പോലും അറിയിക്കാതെയായിരുന്നു സന്ദര്‍ശനമെന്നും മമ്മൂട്ടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ടൗണ്‍ഷിപ്പിലേക്ക് വരാന്‍ ആരോടും മമ്മൂട്ടി ആവശ്യപ്പെട്ടിരുന്നില്ല. സിപിഎം നേതാക്കള്‍ തുടര്‍ച്ചയായി അനുഗമിക്കുകയും ജനങ്ങളെ നിയന്ത്രിക്കുകയും ചെയ്തതോടെയാണ് മമ്മൂട്ടി മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights