കോട്ടയം: അനുവാദം ചോദിക്കാതെ ചക്ക എടുത്തുകൊണ്ടുപോയതിന് അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് ജീവപര്യന്തം തടവും പിഴയും. പൂവരണി സ്വദേശി ജോസിനെയാണ് (66) കോടതി ശിക്ഷിച്ചത്. ശിക്ഷയ്ക്ക് പുറമെ പ്രതി ഒരു ലക്ഷം രൂപ പിഴയും അടയ്ക്കണമെന്ന് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. പൂവരണി സ്വദേശിയായ സ്കറിയ ചാക്കോയാണ് കൊല്ലപ്പെട്ടത്.
2018-ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്ലാവിൽ നിന്ന് കയറിൽ കെട്ടിയിറക്കി വെച്ചിരുന്ന ചക്ക ചോദിക്കാതെ എടുത്തു കൊണ്ടുപോയി എന്നതായിരുന്നു കൊലപാതകത്തിന് കാരണം. ഇതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ പൂവരണി പള്ളിക്ക് സമീപം വെച്ച് ജോസ് വാക്കത്തി ഉപയോഗിച്ച് സ്കറിയയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിന് പിന്നാലെ പാലാ പൊലീസ് കേസെടുക്കുകയും അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. ദീർഘകാലം നീണ്ടുനിന്ന വിചാരണയ്ക്കൊടുവിലാണ് ഇപ്പോൾ പ്രതിക്ക് കോടതി ശിക്ഷ വിധിച്ചത്.
അനുവാദം ചോദിക്കാതെ ചക്ക എടുത്ത അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും









