അമ്മയുടേതെന്ന പേരിലുള്ള ശബ്ദ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ തുറന്നടിച്ച് രശ്മിക മന്ദാന. നടന്‍ രക്ഷിത് ഷെട്ടിയുമായുള്ള വിവാഹ നിശ്ചയത്തില്‍ നിന്നും രശ്മിക പിന്മാറിയതിനെക്കുറിച്ച് അമ്മ സുമന്‍ സംസാരിക്കുന്നതെന്ന പേരിലായിരുന്നു കഴിഞ്ഞ ദിവസം ഓഡിയോ പ്രചരിച്ചത്. എട്ട് വര്‍ഷം മുമ്പത്തെ ശബ്ദ രേഖയാണിതെന്നും, ചെറിയൊരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് തന്നേയും തനിക്ക് വേണ്ടപ്പെട്ടവരേയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നാണ് രശ്മിക പറയുന്നത്.എട്ട് വര്‍ഷം താന്‍ നിശബ്ദ്തയായിരുന്നു. ഇനിയും മിണ്ടാതിരിക്കില്ലെന്ന് രശ്മിക പറഞ്ഞു. 24 മണിക്കൂറിനകം ശബ്ദ രേഖ പ്രചരിപ്പിച്ചവര്‍ അത് നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം താന്‍ നിയമനടപടി സ്വീകരിക്കുമെന്നും രശ്മിക പറയുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു രശ്മികയുടെ പ്രതികരണം. ആ വാക്കുകളിലേക്ക്:ഈ മനോഹരമായ യാത്രയില്‍ എനിക്കൊപ്പം നിന്ന, എന്റെ പ്രിയപ്പെട്ടവരോട്. പിന്നെ ആ വിഷയത്തില്‍ ആശങ്കയുള്ളവരോടും.
എനിക്കെതിരെ ഒരു വിഭാഗം മാധ്യമങ്ങളും ഓണ്‍ലൈനിലെ ചില വ്യക്തികളും തെറ്റായ വിവരങ്ങളും, അവഹേളനങ്ങളും ലക്ഷ്യം വച്ചുള്ള ആക്രമങ്ങളുമായി ക്യാംപെയ്ന്‍ ആരംഭിച്ചിട്ട് എട്ട് വര്‍ഷമാകുന്നു. എന്റെ വാക്കുകള്‍ വളച്ചൊടിക്കുന്നതും, ഞാന്‍ പറയാത്ത വാക്കുകള്‍ തെറ്റായ നരേറ്റീവുകളായി മാറുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. വ്യൂസിനും റീച്ചിനും എന്‍ഗേജ്‌മെന്റിനും വേണ്ടി വെറുപ്പിനെ വലുതാക്കുകയാണ്.നാളിതുവരെയും, എന്നെ വേദനിപ്പിച്ചിട്ടും ഞാന്‍ ക്ഷമയും നിശബ്ദതയുമാണ് തെരഞ്ഞെടുത്തത്. പൊതുജീവിതം നയിക്കുമ്പോള്‍ അന്യായമായ വിമര്‍ശനം നേരിടേണ്ടി വരുമെന്നത് ഞാന്‍ അംഗീകരിച്ചു പോരുകയായിരുന്നു. ഞാന്‍ ഞാനായിരിക്കുകയും, സന്തോഷത്തോടേയും എനിക്ക് ചുറ്റുമുള്ളവര്‍ക്കും സന്തോഷം നല്‍കുകയും ചെയ്താല്‍ എല്ലാം ശരിയായി വരുമെന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ സംഭവിച്ചത് എല്ലാ അതിരുകളും ലംഘിച്ചു. ഇനിയും കണ്ടില്ലെന്ന് നടിക്കാനാകില്ല.
എട്ട് വര്‍ഷങ്ങള്‍ മുമ്പുള്ളതെന്ന് വിശ്വസിക്കപ്പെടുന്ന, പഴയൊരു സ്വകാര്യ സംഭാഷണം അതില്‍ ഭാഗമായവരുടെ സമ്മതമില്ലാതെ റെക്കോര്‍ഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുകയാണ്. ആ സംഭാഷണത്തിലെ ചെറിയൊരു ഭാഗം അടര്‍ത്തിയെടുത്ത് ബോധപൂര്‍വ്വം തന്നെ ഇപ്പോള്‍ പ്രചരിക്കുകയാണ്. എന്റെ വ്യക്തി ജീവിതത്തില്‍ കഴിഞ്ഞ നാളുകളില്‍ ഉണ്ടായ മാറ്റത്തോട് ചേര്‍ത്തുവച്ച്, ബോധപൂര്‍വ്വം തന്നെ അസ്വസ്ഥതയുണ്ടാക്കുന്ന വിവാഹം സൃഷ്ടിക്കുകയാണ്.
ആളുകള്‍ക്ക് ഏത് അറ്റം വരെ പോകാനാകും? ഇങ്ങനെ ചെയ്തതിലൂടെ എന്റെ കുടുംബത്തേയും ഞാനുമായി നല്ല ബന്ധം സൂക്ഷിക്കുന്നവരേയും, ഈ വിഷയത്തില്‍ യാതൊരു ബന്ധവുമില്ലാത്തവരെ, ഇതിലേക്ക് വലിച്ചിടുകയും അവരെ ബുദ്ധിമുട്ടിക്കുകയും ചെയ്യുകയാണ്. ഇത് സ്വകാര്യതയ്ക്ക് മേലുള്ള കടന്നു കയറ്റവും അപകീര്‍ത്തിപ്പെടുത്തലുമാണ്.
നമ്മള്‍ ജീവിതത്തില്‍ മുന്നോട്ട് പോവുകയും, വളരുകയും, അര്‍ത്ഥവത്തായ കാര്യങ്ങള്‍ ചെയ്യുകയും, പോസിറ്റിവിറ്റി പ്രചരിപ്പിക്കുകയും ചെയ്യുമ്പോള്‍ ചിലര്‍ വെറുപ്പും വിവാദവും സൃഷ്ടിക്കുകയും മറ്റൊരു വ്യക്തിയുടെ അഭിമാനത്തേയും സമാധാനത്തേയും തകര്‍ക്കുകയുമാണ്. എട്ട് വര്‍ഷമായി, എനിക്കെതിരെ ആക്രമണങ്ങള്‍ നടക്കുമ്പോഴും ഞാന്‍ മൗനമാണ് തെരഞ്ഞെടുത്തത്. ഇന്ന് മറ്റുള്ളവരേയും ഇതിലേക്ക് വലിച്ചിടുമ്പോള്‍, എനിക്ക് ഇനിയും നിശബ്ദതയായിരിക്കാനാകില്ല. എനിക്കൊരു അതിര് വരച്ചേ മതിയാകൂ.
എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളോടും, ഇന്‍ഫ്‌ളുവേഴ്‌സിനോടും ഈ കണ്ടന്റോ ഇതുമായി ബന്ധപ്പെട്ട നരേറ്റീവുകളോ പ്രചരിപ്പിക്കുന്ന വ്യക്തികളോടും എത്രയും വേഗം അവനെ നീക്കം ചെയ്യണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ക്ക് മുന്നിലുള്ളത് 24 മണിക്കൂറാണ്. അല്ലാത്തപക്ഷം, നാളെ മുതല്‍, അവശ്യമായ നിയമനടപടികള്‍ സ്വീകരിക്കും. വ്യക്തികളും ഇന്‍ഫ്‌ളുവേഴ്‌സും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും മാധ്യമ സ്ഥാപനങ്ങളും അടക്കമുള്ളവര്‍ക്ക് വക്കീല്‍ നോട്ടീസ് അയക്കുന്നതായിരിക്കും. അപകീര്‍ത്തിപ്പെടുത്തല്‍, സ്വകാര്യതയുടെ ലംഘനം തുടങ്ങിയവയ്‌ക്കെതിരെയുള്ള നിയമം പ്രകാരമായിരിക്കും നീക്കം.
സന്തോഷത്തോടെ എടുത്ത തീരുമാനമല്ലിത്. പക്ഷെ ഇത് അനിവാര്യായിരുന്നു. എന്നെ സ്‌നേഹത്തോടെ പിന്തുണച്ച എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.
ഈ സമയത്ത് ഒരു കാര്യം കൂടി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു – ഞങ്ങളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് മനഃപൂര്‍വം മോശമായി സംസാരിക്കുന്നവര്‍ ഒരു കാര്യം മനസ്സിലാക്കണം – എന്റെ ജീവിതം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കാന്‍ അവര്‍ക്കാകുമോ? ഞങ്ങളുടെ ജീവിതം ഞങ്ങളുടേതല്ലേ? ഞങ്ങളുടെ തീരുമാനങ്ങള്‍ ഞങ്ങള്‍ തന്നെ എടുക്കും, അത് തുടരുകയും ചെയ്യും. എല്ലാവര്‍ക്കും നന്ദി, സ്‌നേഹം.









