പശ്ചിമേഷ്യൻ സംഘർഷം ഗൾഫ് രാജ്യങ്ങളിലും സൃഷ്ടിച്ചിരിക്കുന്ന ആശങ്കാജനകമായ സാഹചര്യത്തിൽ നിരവധിയാളുകൾ യാത്ര ചെയ്യാനാകാതെ വിഷമിക്കുകയാണ്.
വിമാന സർവീസുകൾ വെട്ടിക്കുറച്ചതുൾപ്പടെയുള്ള യാത്രാതടസ്സങ്ങൾക്കിടയിലും യാത്രക്കാരുടെ സുരക്ഷയും അവരുടെ സൗകര്യങ്ങളും ലഭ്യമാക്കുന്നതിൽ ദുബൈ വിമാനത്താവള അധികൃതർ നടത്തുന്ന ശ്രദ്ധാപൂർവ്വമായ നടപടികൾക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള ചെറുകുറിപ്പാണ് ഗൾഫ് രാജ്യങ്ങളിൽ വൈറലായത്.ഒരു ചെറിയ കുട്ടി സ്വന്തം കൈപ്പടയിൽ ചെറിയ മഞ്ഞ കടലാസിൽ എഴുതി നൽകിയ നന്ദിയും സ്നേഹവും നിറഞ്ഞു നിൽക്കുന്ന വരികളാണ് ഇപ്പോൾ പലയിടത്തും ചർച്ച ചെയ്യപ്പെടുന്നത്. യാത്രക്കാർക്ക് നൽകുന്ന സുരക്ഷയിൽ ദുബൈക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ടുള്ള മഞ്ഞ നിറത്തിലുള്ള ചെറു കഷ്ണം കടലാസ് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) ഉദ്യോഗസ്ഥന് ഒരു കൊച്ചുപെൺകുട്ടിയാണ് കൈമാറിയത്.
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആശങ്കകൾ നിറഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ തിരക്കിനിടയിൽ, കൈപ്പടയിൽ എഴുതിയ ഈ ചെറിയ കുറിപ്പ്, യാത്രയ്ക്കിടയിൽ സൃഷ്ടിക്കാൻ കഴിയുന്ന മനുഷ്യബന്ധങ്ങളെക്കുറിച്ചുള്ള ഹൃദയസ്പർശിയായ ഓർമ്മപ്പെടുത്തലായി മാറി.
ലളിതമായ വാക്കുകളിൽ, കൈകൊണ്ട് വരച്ച ചെറിയ ഹൃദയങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്ന ആ സന്ദേശം, വിമാനത്താവളത്തിൽ തനിക്ക് ലഭിച്ച പരിചരണത്തിനും സുരക്ഷയ്ക്കും ഹൃദയം നിറഞ്ഞ നന്ദി പ്രകടിപ്പിക്കുന്നു.
” ഞങ്ങളെ സംരക്ഷിച്ചതിന് ദുബൈക്ക് നന്ദി… ഉടൻ തിരിച്ചുവരും. അതുവരെ, സുരക്ഷിതരായിരിക്കുക. ദുബൈയെ സ്നേഹിക്കുന്നു,” എന്നായിരുന്നു അതിലെഴുതിയതിലെ ചുരുക്കം.യാത്രയുടെ ഔപചാരിക നടപടിക്രമങ്ങൾക്ക് പിന്നിൽ ശാശ്വതമായ ഒരു മുദ്ര പതിപ്പിക്കാൻ കഴിയുന്ന ദയയുടെ നിമിഷങ്ങളുണ്ടെന്ന ഓർമ്മപ്പെടുത്തലായി ഇതിനെ വിശേഷിപ്പിച്ചുകൊണ്ട് അധികാരികൾ ഈ കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കിട്ടു.









