ബംഗളൂരു: കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി കൂടിക്കാഴ്ച നടത്തി റാപ്പര്‍ വേടന്‍ (ഹിരണ്‍ദാസ് മുരളി). വേടന്‍ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം പങ്കുവച്ചത്. ബംഗളൂരുവിലെ ഡി കെ ശിവകുമാറിന്റെ ഔദ്യോഗിക വസതിയില്‍ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ചക്കിടെ ഡി കെ ശിവകുമാര്‍ തനിക്ക് നല്‍കിയ വിലപ്പെട്ട ഉപദേശത്തെക്കുറിച്ചും വേടന്‍ കുറിച്ചു.
‘ശത്രുക്കള്‍ കൂടുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ ശക്തരാകും, ശത്രുക്കള്‍ കുറയുമ്പോള്‍ ശക്തിയും കുറയും’ -എന്നായിരുന്നു ശിവകുമാര്‍ വേടന് നല്‍കിയ ഉപദേശം. ‘ഞാന്‍ എന്നെന്നും ഓര്‍ക്കാന്‍ പോകുന്ന ആ രാത്രികളില്‍ ഒന്ന്’. -എന്നും വേടന്‍ കുറിച്ചിട്ടുണ്ട്.’സത്യം പറഞ്ഞാല്‍ എനിക്ക് ബുദ്ധിമുട്ടുകള്‍ ഉള്ളതായി തോന്നുന്നില്ല. എനിക്ക് ഒന്നിനെക്കുറിച്ചും വിഷമമില്ല അയ്യാ. കാരണം നിങ്ങളെപ്പോലുള്ള ആളുകള്‍ ദക്ഷിണേന്ത്യയിലുണ്ട്. അതുകൊണ്ട് എനിക്ക് ഒട്ടും വിഷമിക്കേണ്ടതില്ല’. – എന്നും വേടന്‍ പറഞ്ഞു.’എന്റെയും എന്റെ ടീമിന്റെയും ഒരുപാട് സ്‌നേഹം. കേരളത്തില്‍ ഉടന്‍ കാണുമെന്ന് പ്രതീക്ഷിക്കുന്നു’.- വേടന്‍ കൂട്ടിച്ചേര്‍ത്തു. മുന്‍ കര്‍ണാടക സ്റ്റേറ്റ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മുഹമ്മദ് ഹാരിസ് നാലപ്പാടും കൂടിക്കാഴ്ചയില്‍ വേടനോടൊപ്പമുണ്ടായിരുന്നു.ഈ സന്ദര്‍ശനത്തിന് വഴിയൊരുക്കിയ ഹൈബി ഈഡന്‍ എംപിക്കും ഭാര്യ അന്ന ഈഡനും വേടന്‍ സോഷ്യല്‍ മീഡിയയിലൂടെ നന്ദി അറിയിച്ചു. സാമൂഹിക വിഷയങ്ങള്‍ തന്റെ പാട്ടുകളിലൂടെ അവതരിപ്പിക്കുന്ന വേടന്റെ ഈ സന്ദര്‍ശനം സാംസ്‌കാരിക-രാഷ്ട്രീയ വൃത്തങ്ങളില്‍ ശ്രദ്ധേയമായിട്ടുണ്ട്.
അതേസമയം വേടനെ വിമര്‍ശിച്ചും നിരവധി പേര്‍ രം?ഗത്തെത്തി. ‘നിങ്ങള്‍ എന്തിനാണ് അദ്ദേ?ഹത്തെ അയ്യാ എന്ന് വിളിക്കുന്നത് ?… ഇത് വളരെ നിരാശാജനകമായിപ്പോയി’, ‘പാട്ടിലൂടെ അടിമത്തത്തില്‍ നിന്ന് മുക്തരാകുന്നതിനേക്കുറിച്ച് പറയുന്നു..ലോകത്ത് ധനികനെന്നോ പാവപ്പെട്ടവനെന്നോ ഉള്ള വ്യത്യാസം ഉണ്ടാകരുതെന്ന് പറയുന്നു. അങ്ങനെയുള്ള നിങ്ങള്‍ തന്നെ അയ്യാ എന്ന് വിളിക്കുന്നു…എനിക്ക് അയ്യേ എന്നാണ് തോന്നുന്നത്’.- എന്നൊക്കെയാണ് ചിലര്‍ കുറിച്ചിരിക്കുന്നത്.
‘പാട്ടിലൂടെ അടിമത്തത്തിൽ നിന്ന് മുക്തരാകുന്നതിനേക്കുറിച്ച് പറയുന്നു, എന്നിട്ട് നിങ്ങൾ അയ്യാ എന്ന് വിളിക്കുന്നു’; ഡി കെയെ കണ്ടതിന് പിന്നാലെ വേടന് വിമർശനം









