ബംഗ്ലാദേശിൽ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നെന്ന് റിപ്പോർട്ട്

ധാക്ക: ബംഗ്ലാദേശിൽ അഞ്ചാംപനി പടരുന്നു. മാർച്ച് 15 മുതൽ റിപ്പോർട്ട് ചെയ്‌ത കണക്കുകൾ പ്രകാരം 250-ലധികം മരണങ്ങളാണ് രാജ്യത്ത് സംഭവിച്ചിട്ടുള്ളത്. രാജ്യത്തെ 64 ജില്ലകളിൽ 58 എണ്ണത്തിലും രോഗം റിപ്പോർട്ട് ചെയ്‌തതായി ലോകാരോഗ്യ സംഘടന അറിയിച്ചു. രോഗം ബാധിച്ചവരിൽ 91 ശതമാനവും ഒന്നിനും 14-നും ഇടയിൽ പ്രായമുള്ള കുട്ടികളാണ്.

മുൻ സർക്കാരിൻ്റെ കാലത്ത് പ്രതിരോധ വാക്‌സിനേഷൻ നൽകുന്നതിൽ സംഭവിച്ച കുറവാണ് പ്രതിസന്ധിക്ക് കാരണമെന്ന് ആരോപിച്ച് ആരോഗ്യ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. 2017-2023 കാലയളവിൽ 89 ശതമാനം മുതൽ 93 ശതമാനം വരെയായിരുന്ന വാക്‌സിനേഷൻ നിരക്ക് 2025-ൽ 59.6 ശതമാനമായി കുത്തനെ ഇടിഞ്ഞിരുന്നു. രാജ്യത്തുണ്ടായ രാഷ്ട്രീയ അസ്ഥിരതയും കോവിഡ് മഹാമാരിയും വാക്‌സിനേഷൻ നടപടികൾ തടസ്സപ്പെടാൻ കാരണമായതായി ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടി.പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അഭിഭാഷകനായ എം. അഷ്റഫുൾ ഇസ്ലാം, ബംഗ്ലാദേശ് മുൻ മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസിനും അദ്ദേഹത്തിന്റെ ഇടക്കാല സർക്കാരിലെ മറ്റ് അംഗങ്ങൾക്കും എതിരെ യാത്രാവിലക്ക് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിടുണ്ട്. വാക്‌സിനേഷൻ നയത്തിലുണ്ടായ വീഴ്ചകളും ഭരണപരമായ പരാജയങ്ങളുമാണ് മരണസംഖ്യ ഉയരാൻ കാരണമായതെന്ന് ഹർജിയിൽ ആരോപിക്കുന്നു. സർക്കാർ നിയന്ത്രണത്തിലായിരുന്ന വാക്‌സിനേഷൻ പദ്ധതി സ്വകാര്യ മേഖലയിലേക്ക് മാറ്റാനുള്ള യൂനുസ് സർക്കാരിൻ്റെ നീക്കത്തെ കുറിച്ചു ഹർജിയിൽ പരാമർശിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights