‘വരുന്നു വീണ്ടും ഒരു വിസ്മയം’; ഡല്‍ഹിയില്‍ നിന്നും മുഖ്യമന്ത്രി വന്ന ചരിത്രമുണ്ടെന്ന് പി ജെ കുര്യന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ പരിഗണിക്കുന്ന മൂന്നുപേരും യോഗ്യരാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. ഡല്‍ഹിയില്‍ നിന്ന് മുഖ്യമന്ത്രിയാകാന്‍ എത്തിയ ചരിത്രം കോണ്‍ഗ്രസില്‍ ഉണ്ടെന്നും പി ജെ കുര്യന്‍ ഓര്‍മ്മിപ്പിച്ചു. ഹൈക്കമാന്‍ഡ് എംഎല്‍എമാരുടെ അഭിപ്രായം കേള്‍ക്കും. ഹൈക്കമാന്റിന്റെ നിരീക്ഷകരോട് താനും ഒരു പേര് പറയും. അതിപ്പോള്‍ മാധ്യമങ്ങളോട് പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് ടീം വര്‍ക്കിന്റെ വിജയമാണ് കേരളത്തില്‍ ഉണ്ടായത്. ചാനലുകാര്‍ അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. ഒരു തര്‍ക്കവും ഇല്ലാതെ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി സ്ഥാനത്തില്‍ ഒരു വിസ്മയം കൂടി കേരളത്തില്‍ ഉണ്ടാകുമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനമായിരിക്കും അത്. എല്ലാവര്‍ക്കും സ്വീകാര്യനായ ആള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകും. കേരളത്തിന്റെ പൊതുവായ വികാരം മാനിച്ചാകും തീരുമാനം. ആര്‍എസ്പി പഴയ പ്രതാപത്തിലേക്ക് തിരിച്ച് പോകുന്നുവെന്നും എന്‍ കെ പ്രേമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

നിയമസഭാ പ്രാതിനിധ്യം ഇല്ലാത്തതിന്റെ പേരില്‍ ആര്‍എസ്പി നിരന്തരം അവഗണന നേരിട്ടു. എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ ചേക്കേറിയ ശേഷം പരാജയത്തിന്റെ മാത്രം കൈപ്പുനീര്‍ കുടിച്ചു. ഒരു എംപി സ്ഥാനത്തിന് വേണ്ടി ആര്‍എസ്പിയുടെ അസ്ഥിത്വം തകര്‍ത്തെന്ന് സിപിഎമ്മില്‍ നിന്ന് ആക്രമണം നേരിട്ടു. വ്യക്തിഗതമായ സ്വാര്‍ത്ഥ താല്‍പര്യത്തിന് വേണ്ടി പാര്‍ട്ടിയെ ബലി കൊടുത്തു എന്ന വിമര്‍ശനം താന്‍ കേട്ടു. അതിനെല്ലാമുള്ള മറുപടിയാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പ് ഫലമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights