ആശമാരുടെ ഓണറേറിയം വർധന:കുറച്ച് കൂടി തുക ഉയർത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു;ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നു: S മിനി

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്‍ സര്‍ക്കാരിന്റെ ഒന്നാം മന്ത്രിസഭാ യോഗത്തില്‍ ആശമാര്‍ക്ക് ഓണറേറിയം വര്‍ധിപ്പിക്കുമെന്ന തീരുമാനത്തില്‍ പ്രതികരിച്ച് ആശ സമര സമിതി നേതാവ് എസ് മിനി. ഒരു വര്‍ഷക്കാലം നടത്തിയ സമരത്തിന്റെ വിജയമാണിതെന്ന് മിനി പറഞ്ഞു. 21,000 എന്ന അടിസ്ഥാന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും മിനി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

ഘട്ടം ഘട്ടമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ കൂടുതല്‍ തുക ലഭിക്കും എന്നാണ് പ്രതീക്ഷയെന്നും എസ് മിനി പറഞ്ഞു. ‘കുറച്ചുകൂടി തുക ഉയര്‍ത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. നിലവില്‍ 9000ത്തില്‍ നിന്ന് 12,000ത്തില്‍ എത്തി. 21,000 രൂപയാണ് ഡിമാന്‍ഡ്. 21,000 രൂപ എന്നത് പട്ടിണി കൂലിയാണ്. ആ ഡിമാന്‍ഡില്‍ ഉറച്ച് നില്‍ക്കുന്നു. ആദ്യദിവസം തന്നെ 3000 രൂപ വര്‍ദ്ധിപ്പിച്ചത് പ്രതീക്ഷ ആയി കാണുന്നു’, എസ് മിനി പറഞ്ഞു.

ആശ വര്‍ക്കമാര്‍ക്ക് നല്‍കിയ വാക്ക് പാലിക്കുമെന്ന് വി ഡി സതീശന്‍ മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ആശമാരുടെ ഓണറേറിയം കൂട്ടാന്‍ തീരുമാനിച്ചെന്നും 3,000 രൂപയുടെ വര്‍ദ്ധനവായിരിക്കും ഉണ്ടാവുകയെന്നും വി ഡി സതീശന്‍ പറഞ്ഞു. വിരമിക്കല്‍ ആനുകൂല്യം സംബന്ധിച്ച് അടുത്ത ഒരു മാസത്തിനുള്ളില്‍ തീരുമാനിക്കുമെന്നും വാക്ക് പാലിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.’ആദ്യഘട്ടത്തില്‍ ആണ് 3,000 രൂപ വര്‍ദ്ധിപ്പിക്കുന്നത്. ഇതോടെ ആശമാരുടെ ഓണറേറിയം 12,000 രൂപയാകും. അങ്കണവാടി ജീവനക്കാരെ പരിഗണിക്കും. 1,000 രൂപ വര്‍ധിപ്പിക്കും. പാചക തൊഴിലാളികളുടെ വേതനം 1,000 രൂപ വര്‍ധിപ്പിക്കും. പ്രീ പ്രൈമറി ടീച്ചര്‍മാര്‍, ആയമാര്‍ എന്നിവരുടെ ഓണറേറിയം 1,000 രൂപയായും വര്‍ധിപ്പിക്കും’, വി ഡി സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights