വയനാട്: കനത്ത തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഎം വയനാട് ജില്ലാ കമ്മിറ്റി യോഗത്തിൽ നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമർശനവും പൊട്ടിത്തെറിയും. സംസ്ഥാന നേതൃത്വത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും നേരിട്ട് ലക്ഷ്യമിട്ടാണ് യോഗത്തിൽ അംഗങ്ങൾ വിമർശനമുന്നയിച്ചത്.
തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷവും പിണറായി വിജയൻ പ്രതിപക്ഷ നേതാവായി ചുമതലയേറ്റത് ജനങ്ങളെയും പാർട്ടിയെയും ഒരുപോലെ വെല്ലുവിളിക്കുന്ന നടപടിയാണെന്ന് യോഗത്തിൽ കടുത്ത വിമർശനമുയർന്നു. പിണറായി വിജയനും എം.വി. ഗോവിന്ദനും ഉടനടി സ്ഥാനങ്ങളിൽ നിന്നും മാറിനിൽക്കണമെന്നും പാർട്ടിയിൽ മാറ്റം അനിവാര്യമാണെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.
പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയ തീരുമാനം പാർട്ടിക്ക് ‘എന്തും ചെയ്യാം’ എന്ന ധിക്കാരപരമായ വെല്ലുവിളിയുടെ ഭാഗമായിരുന്നുവെന്നും അത് ജനങ്ങൾക്കിടയിൽ വലിയ തിരിച്ചടിയുണ്ടാക്കിയെന്നും നേതാക്കൾ തുറന്നടിച്ചു. സംസ്ഥാന നേതൃത്വത്തിന് പുറമെ, വയനാട് ജില്ലാ സെക്രട്ടറിക്കും ജില്ലാ കമ്മിറ്റിയിൽ നിന്ന് കടുത്ത ഭാഷയിലാണ് വിമർശനം നേരിട്ടത്. സെലിബ്രിറ്റികൾ എത്തുമ്പോൾ റീൽസ് എടുക്കേണ്ട ആളല്ല ജില്ലാ സെക്രട്ടറിയെന്നും അംഗങ്ങൾ പരിഹസിച്ചു.









