പിണറായിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്: പ്രതികള്‍ക്കെതിരെയുള്ള വ്യോമയാന വകുപ്പ് ഒഴിവാക്കി; റിപ്പോര്‍ട്ട് കോടതിയില്‍

തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളില്‍ വെച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ ഗുരുതര വകുപ്പുകള്‍ ഒഴിവാക്കി. വ്യോമയാന നിയമത്തിലെ വകുപ്പ് ഒഴിവാക്കി. നാലു വര്‍ഷത്തിന് ശേഷം പ്രോസിക്യൂഷന്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദ്, നവീന്‍കുമാര്‍, സുദീപ് തുടങ്ങിയവരാണ് പ്രതികള്‍.വധശ്രമം, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങള്‍ നിലനിര്‍ത്തിയാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. 2022 ജൂണ്‍ 13നാണ് കേസിനാപ്ദമായ സംഭവം. കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തിറങ്ങിയ ഇന്‍ഡിഗോ 6 ഇ- 7407 വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരനായ ഫര്‍സീന്‍ മജീദ്, ആര്‍.കെ. നവീന്‍കുമാര്‍ എന്നിവര്‍ പ്രതിഷേധിക്കുകയായിരുന്നു. പിണറായിക്ക് അടുത്തേക്ക് നീങ്ങിയവരെ ഇപി ജയരാജനും സുരക്ഷാ ഉദ്യോഗസ്ഥരും തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു.പിണറായിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. പ്രതികള്‍ക്ക് ജാമ്യം ലഭിക്കുമെന്ന ഘട്ടത്തിലാണ് വ്യോമയാന നിയമത്തിലെ വകുപ്പും ചുമത്തിയത്. വ്യോമയാന വകുപ്പ് നിലനില്‍ക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രോസിക്യൂഷനെ അറിയിച്ചു. എന്നാല്‍ പൊലീസ് വകുപ്പ് ഒഴിവാക്കിയിരുന്നില്ല. ഭരണം മാറിയതോടെയാണ് വ്യോമയാന നിയമത്തിലെ വകുപ്പ് ഒഴിവാക്കി വലിയതുറ പൊലീസ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights