നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണം: അന്വേഷണം തമിഴ്‌നാട്ടിലേക്കും, അഖിലയുടെ യാത്രയിൽ പൊലീസിന് സംശയം

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ മരണത്തില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിക്കുന്നു. കൊലപാതക ദിവസം അമ്മ അഖില നാഗര്‍കോവിലില്‍ എത്തിയോ എന്ന് പൊലീസ് അന്വേഷിക്കും. അന്വേഷണത്തിനായി നെടുമങ്ങാട് പൊലീസ് സംഘം നാഗര്‍കോവിലിലേക്ക് തിരിച്ചിട്ടുണ്ട്. അര്‍ഷിദിന്റെ മരണ ദിവസം നാഗര്‍കോവിലില്‍ ഡാന്‍സ് പരിപാടിക്ക് പോയി എന്ന് അഖില മൊഴി നല്‍കിയിരുന്നു. അഖിലയുടെ ഇടയ്ക്ക് ഉള്ള തമിഴ്‌നാട് യാത്രയിലും പൊലീസിന് സംശയമുണ്ട്.അതേസമയം ഒന്നരവയസുകാരന്റെ മരണ കാരണം നെഞ്ചിലേറ്റ ചവിട്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ചവിട്ടില്‍ അര്‍ഷിദിന്റെ ഏഴ് വാരിയെല്ലുകള്‍ ഒടിഞ്ഞു. തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റു. തലയ്ക്കേറ്റ ക്ഷതം അഞ്ചിടത്ത് നീര്‍ക്കെട്ടുണ്ടാക്കിയെന്നും കോടതിയില്‍ പൊലീസ് അറിയിച്ചു.

കുട്ടിയുടെ ശരീരത്തില്‍ 91 മുറിവുകള്‍ ഉണ്ടെന്നാണ് വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. കൊലപാതകത്തില്‍ അഖിലയ്‌ക്കെതിരെ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പണം തട്ടിയ കേസുകളിലും അഖിലയുടെ ആണ്‍സുഹൃത്ത് അഷ്‌കറിനെതിരെ അന്വേഷണമുണ്ടാകും. സ്ത്രീകളില്‍ നിന്ന് പണം തട്ടല്‍ പ്രതി പതിവാക്കിയിരുന്നുവെന്നാണ് ലഭ്യമായ മൊഴികളില്‍ നിന്ന് പൊലീസിന് വ്യക്തമായത്. വിവാഹ വാഗ്ദാനം നല്‍കി പണം തട്ടുന്നതു സംബന്ധിച്ച പരാതികളാണ് അന്വേഷിക്കുക.ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. ചോറ് കഴിക്കുന്നതിനിടയില്‍ കുഞ്ഞ് ഛര്‍ദ്ദിച്ചുവെന്ന് പറഞ്ഞാണ് അഷ്‌കര്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. പിന്നാലെ കുഞ്ഞ് മരിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തില്‍ നെഞ്ചിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായിരുന്നു. ഇതിന് പുറമേ കുഞ്ഞിന്റെ ശരീരത്തില്‍ പൊള്ളിയതും അടിച്ചതും അടക്കം നൂറോളം വലുതും ചെറുതുമായ പരിക്കുകള്‍ ഉണ്ടായിരുന്നതായി പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ പകുതിയും പഴയ മുറിവുകളായിരുന്നുവെന്നും കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights