സിജെപിക്ക് എന്തുകൊണ്ട് വനിതാവക്താക്കളില്ലെന്ന് ചോദ്യം; വിശദീകരിച്ച് അഭിജീത് ദീപ്‌കെ

ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ വക്തക്കളായി എന്തുകൊണ്ട് വനിതകള്‍ ഇല്ലെന്ന ചോദ്യത്തിന് മറുപടിയുമായി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ. സിജെപിയെ നയിക്കാന്‍ താല്‍പര്യമുള്ള വനിതാ വക്താക്കളെ സ്വാഗതം ചെയ്തിരുന്നെങ്കിലും ഓണ്‍ലൈന്‍ ആക്രമണങ്ങളും ഭീഷണികളും ഭയന്ന് മുന്‍നിരയിലേക്ക് വരാന്‍ വനിതാ അംഗങ്ങള്‍ തയ്യാറായിരുന്നില്ലെന്നാണ് അഭിജീത് ദീപ്‌കെ വിശദീകരിക്കുന്നത്. ട്വിറ്ററിലൂടെയാണ് പ്രതികരണം. മുന്‍നിരയിലേക്ക് വരാനും വക്താക്കളായി പ്രവര്‍ത്തിക്കാനും തയ്യാറുള്ള യുവതികളെ പ്രസ്ഥാനത്തിന്റെ ഭാഗമാക്കാന്‍ ക്ഷണിക്കുന്നുവെന്നും അഭിജിത് ദീപ്‌കെ പറയുന്നു.
‘വനിതാ അംഗങ്ങളില്‍ നിന്നും സിജെപിയെ നയിക്കാന്‍ താല്‍പര്യമുള്ളവരെ ക്ഷണിച്ചിരുന്നു. ഞങ്ങള്‍ തുടര്‍ച്ചയായി നേരിടുന്ന ഓണ്‍ലൈന്‍ അതിക്രമവും ഭീഷണിയും കാരണം മുന്‍നിരയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ലെന്നും സിജെപിയില്‍ ശക്തമായി തുടരുമെന്നും അറിയിക്കുകയായിരുന്നു. അവരുടെ തീരുമാനത്തെ ബഹുമാനിക്കുന്നു. സിജെപിയുടെ മുന്‍നിരയിലേക്ക് വരാനും വക്താക്കളായി പ്രവര്‍ത്തിക്കാനും തയ്യാറുള്ള യുവതികളെ പ്രസ്ഥാനത്തിന്റെ ഭാഗമാകാന്‍ ക്ഷണിക്കുന്നു’, എന്നായിരുന്നു അഭിജീതിന്റെ പോസ്റ്റ്.ബുധനാഴ്ചയായിരുന്നു സിജെപിയുടെ ആദ്യ വാര്‍ത്താസമ്മേളനം. മാധ്യമപ്രവര്‍ത്തകന്‍ സൗരവ് ദാസ്, ചലച്ചിത്ര പ്രവര്‍ത്തകനായ വിജേത ദഹിയ, മുന്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് അശുതോഷ് റാങ്ക എന്നിവരാണ് ചുമതലയിലേക്ക് നിയമിതരായത്. ജൂണ്‍ ആറിന് കോക്രോച്ച് ജനതാപാര്‍ട്ടി ആദ്യസമരത്തിനിറങ്ങും. സമാധാനപരമായ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് ആളുകള്‍ സന്ദേശങ്ങളിലൂടെയും കോളുകളിലൂടെയും സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് അഭിജീത് ദീപ്‌കെ ഇന്‍സ്റ്റഗ്രാം ലൈവിലൂടെ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights