വെനസ്വേലയില്‍ വന്‍ ഭൂചലനം; 7.5 തീവ്രത രേഖപ്പെടുത്തി, വന്‍ നാശനഷ്ടം

കാരക്കാസ്: വെനസ്വേലയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി. വൈകീട്ട് തുടര്‍ച്ചയായുണ്ടായ ഭൂചനലത്തില്‍ തലസ്ഥാനമായ കാരക്കാസില്‍ വന്‍ നാശനഷ്ടമാണുണ്ടായത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കരീബിയന്‍ മേഖലയില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ട് പ്രകാരം ആദ്യത്തെ ഭൂചലനത്തിന് 7.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. പ്രാദേശിക സമയം വൈകീട്ട് ആറ് മണിയോടെയായിരുന്നു ആദ്യ ഭൂചലനമുണ്ടായത്. മെറൊണിന് സമീപം മോണ്ടാല്‍ബണിനടുത്തായിരുന്നു പ്രഭവ കേന്ദ്രം. ഏകദേശം 13 കിലോമീറ്ററോളം ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. സെക്കന്റുകള്‍ക്ക് ശേഷമായിരുന്നു 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനം. മൊറേണിന് ഏകദേശം 16 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറ് മേഖലയാണ് രണ്ടാം ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. വെനസ്വേലയുടെ പല ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. അയല്‍രാജ്യമായ കൊളംബിയയിലും പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.തുടര്‍ച്ചയായുണ്ടായ ഭൂകമ്പങ്ങള്‍ കാരക്കാസില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടാക്കിയത്. നഗരത്തിന്റെ വിവിധ പ്രദേശങ്ങള്‍ കെട്ടിടങ്ങള്‍ ഇടിഞ്ഞുവീണു. നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകളുണ്ട്. വന്‍ നാശനഷ്ടമാണ് ഉണ്ടായതെന്നാണ് ആഭ്യന്തര മന്ത്രി ഡിയോസ്ഡാഡോ കാബെല്ലോ പ്രതികരിച്ചത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും ജനങ്ങളോട് സുരക്ഷിത സ്ഥാനത്ത് തുടരാനും അദ്ദേഹം നിര്‍ദേശിച്ചു.വെനസ്വേല, അരൂബ, ബോണെയര്‍ തുടങ്ങിയ ഇടങ്ങളില്‍ സുനാമി മുന്നറിയിപ്പുണ്ട്. പ്യൂര്‍ട്ടോ റിക്കോ, ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപികളിലുള്ളവര്‍ക്കും യുഎസ് ഏജന്‍സി ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights