നടൻ ഭാഗ്യരാജിന്റെ വേർപാടിന്റെ വേദനയിൽ നിന്ന് തമിഴ് സിനിമാ ലോകം ഇനിയും കരകയറിയിട്ടില്ല. ജൂൺ 27-ന് ഹൃദയാഘാതത്തെത്തുടർന്ന് ചെന്നൈയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. തമിഴ്നാട് സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ നടന്നത്.ഭാഗ്യരാജിന്റെ വിയോഗത്തിന് പിന്നാലെ മകനും നടനുമായ ശന്തനു ഭാഗ്യരാജ് പങ്കുവെച്ച വൈകാരികമായ കുറിപ്പ് ആരാധകരുടെ ശ്രദ്ധ നേടുകയാണ്. പിതാവിന്റെ സിനിമാ ജീവിതത്തിലെ 50-ാം വാർഷികാഘോഷ വേളയിലെ ഒരു പഴയ വിഡിയോ ആണ് ശന്തനു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. തന്റെ ആയുസിൽ നിന്നും 10 വർഷം അച്ഛന് നൽകാൻ സാധിച്ചിരുന്നെങ്കിൽ അദ്ദേഹം ഇനിയും ഒരുപാട് സിനിമകൾ ചെയ്യുമായിരുന്നു എന്ന് ശന്തനു വിഡിയോയിൽ പറയുന്നുണ്ട്.
“എനിക്ക് സാധിക്കുമെങ്കിൽ, എന്റെ ജീവിതകാലത്തിലെ 10 വർഷം എന്റെ പിതാവിന് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം നിങ്ങൾ ഇനിയും 10 വർഷവും അതിൽ കൂടുതലും സിനിമകൾ ചെയ്യേണ്ടതുണ്ട്. ഇനിയും നിരവധി കഥകൾ നിങ്ങൾ ജനങ്ങൾക്ക് പറഞ്ഞു കൊടുക്കേണ്ടതുണ്ട്.ഒരു ആരാധകൻ എന്ന നിലയിലും ഒരു വിദ്യാർഥി എന്ന നിലയിലും, ഞാൻ അത് കാണാനും പഠിക്കാനും ആഗ്രഹിക്കുന്നു”. -ശന്തനു പറഞ്ഞു. അപ്പ, എനിക്ക് അതിന് സാധിച്ചിരുന്നെങ്കിൽ എന്ന അടിക്കുറിപ്പോടെയാണ് ശന്തനു ഈ വിഡിയോ പങ്കുവെച്ചത്.
ഭാഗ്യരാജിന്റെ മകളും ഫാഷൻ ഡിസൈനറുമായ ശരണ്യ ഭാഗ്യരാജും അച്ഛന്റെ ഓർമ്മകളിൽ വിതുമ്പുന്ന പോസ്റ്റുമായി എത്തി. അച്ഛനൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രങ്ങളും തന്റെ കുഞ്ഞിനൊപ്പമുള്ള ഭാഗ്യരാജിന്റെ നിമിഷങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ ഒരു വിഡിയോ മൊണ്ടാഷ് ആണ് ശരണ്യ പങ്കുവെച്ചത്.തിരക്കുകൾക്കിടയിലും തങ്ങൾക്കിടയിലുണ്ടായിരുന്ന ആത്മബന്ധം വെളിപ്പെടുത്തുന്നതായിരുന്നു അവരുടെ വാട്സാപ്പ് ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ. അച്ഛന്റെ ഫോണിൽ നിന്നുള്ള നിരവധി മിസ്സ്ഡ് കോളുകളെക്കുറിച്ചും ശരണ്യ ഹൃദയസ്പർശിയായി കുറിച്ചു.









