കൊല്ലം: കൊല്ലത്ത് തെരുവുനായയെ വെടിവെച്ച് കൊന്നു. ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തിലാണ് സംഭവം. പഞ്ചായത്ത് പ്രസിഡന്റ് ലിജു ആലുവിളയുടെ നേതൃത്വത്തിലാണ് നായയെ വെടിവെച്ചത്. നായ നാട്ടുകാരുടെ ജീവന് ഭീഷണി ഉയര്‍ത്തിയതോടെയാണ് പഞ്ചായത്തിന്റെ നടപടി. തെരുവുനായയെക്കൊണ്ട് നാടാകെ പൊറുതിമുട്ടിയിരുന്നു. 12-ാം വാര്‍ഡില്‍ കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേരെ ഈ നായ ആക്രമിച്ചിരുന്നു. നായയെ ഓടിക്കാനുളള ശ്രമങ്ങള്‍ ഫലം കാണാതായതോടെയാണ് ലിജുവിന്റെ നേതൃത്വത്തില്‍ വെടിവയ്ക്കാന്‍ തീരുമാനിച്ചത്. ഷൂട്ടറെ ഉപയോഗിച്ച് വാർഡ് മെമ്പറുടെ സാന്നിദ്ധ്യത്തിലാണ് നായയെ വെടിവെച്ചത്.മനുഷ്യജീവന് ഭീഷണിയാകുന്ന സാഹചര്യങ്ങളില്‍ അപകടകാരികളും അക്രമകാരികളുമായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാന്‍ സുപ്രീം കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. തെരുവുനായ്ക്കളുടെ എണ്ണം ആശങ്കാജനകമായ രീതിയില്‍ വര്‍ധിക്കുകയും നിരന്തരമായ ആക്രമണങ്ങളുണ്ടാവുകയും പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാവുകയും ചെയ്യുന്ന പ്രദേശങ്ങളില്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ദയാവധം നടപ്പാക്കാം എന്നായിരുന്നു കോടതി വിധി.
തെരുവുനായ്ക്കളുടെ കടി ഏല്‍ക്കാതെയും ഭയമില്ലാതെയും ജീവിക്കുക എന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണെന്ന് കോടതി പ്രഖ്യാപിച്ചിരുന്നു. തെരുവുനായ്ക്കളുടെ നിരന്തരമായ ആക്രമണം പൗരന്മാരുടെ അന്തസോടെ ജീവിക്കാനുളള അവകാശത്തെയാണ് ഇല്ലാതാക്കുന്നതെന്നും ജനങ്ങളുടെ ജീവന് ഭീഷണിയുയരുന്ന സാഹചര്യത്തില്‍ അധികാരികള്‍ക്ക് നിഷ്‌ക്രിയരായി നോക്കിനില്‍ക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞിരുന്നു.
നാട്ടുകാരുടെ ജീവന് ഭീഷണി; തെരുവുനായയെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വെടിവെച്ച് കൊന്നു









