‘ഉണ്ണി മുങ്ങി താഴുന്നത് കണ്ടതും ചാടി, പിടി കിട്ടിയത് പേളിയുടെ മുടിയില്‍’; നടനെ മരണത്തില്‍ നിന്നും രക്ഷിച്ച ട്രെയ്‌നര്‍

ഷൂട്ടിങ്ങിനിടെ അപകടത്തില്‍ പെട്ട ഉണ്ണി മുകുന്ദനേയും പേളി മാണിയേയും രക്ഷിച്ചതിനെക്കുറിച്ച് ട്രെയ്‌നര്‍ ഷൈജന്‍ അഗസ്റ്റിന്‍. ലാസ്റ്റ് സപ്പര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ വെള്ളത്തില്‍ മുങ്ങിപ്പോയ താരങ്ങളെ രക്ഷിച്ചതിനെക്കുറിച്ചാണ് ഷൈജന്‍ തുറന്നു പറയുന്നത്. ഒറിജിനല്‍സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഓര്‍മ പങ്കിട്ടത്. ആ വാക്കുകളിലേക്ക്:”നെല്ലിയാമ്പതിയില്‍ ലാസ്റ്റ് സപ്പര്‍ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഡയറ്റ് നോക്കാന്‍ ഞാനായിരുന്നു കൂടെയുണ്ടായിരുന്നത്. കാട്ടില്‍ അലഞ്ഞ് തിരിഞ്ഞ് നടന്നിട്ട് പെട്ടെന്ന് വെള്ളം കാണുമ്പോള്‍ എടുത്ത് ചാടുന്ന രംഗമായിരുന്നു. ലൊക്കേഷനില്‍ 40 പേരോളം ഉണ്ടായിരുന്നു. പേളി മാണിയും അനു മോഹനും ഉണ്ണി മുകുന്ദനുമായിരുന്നു. ഉണ്ണി മുകുന്ദനെ ഒന്ന് നോക്കിയേക്കണം എന്ന് എല്ലാവരും പറഞ്ഞിരുന്നു.

ആദ്യം എടുത്ത് ചാടിയത് അനു മോഹനാണ്. അദ്ദേഹത്തിന് അമ്പലക്കുളത്തിലും മറ്റും നീന്തി പരിചയമുണ്ട്. അതിനാല്‍ നീന്തിയങ്ങ് പോയി. രണ്ടാമത് ചാടിയത് ഉണ്ണി മുകുന്ദനാണ്. മൂന്നാമത് പേളിയാണ്. പേളി ഓടി വന്ന് അങ്ങ് നിന്നു. മൂന്നാമത്തെ വരവിലാണ് ചാടിയത്. അപ്പോഴേക്കും ഉണ്ണി മുകുന്ദന്‍ താഴേക്ക് പോയി. കൈ പൊക്കി താഴേക്ക് പോകുന്നത് കണ്ടതും ഞാന്‍ എടുത്ത് ചാടി. ഷോട്ട് തീരും മുമ്പ് ഞാന്‍ ചാടിയിരുന്നു. അതിന് കാമറമാന്‍ ചീത്ത പറഞ്ഞു. പക്ഷെ അദ്ദേഹം വെള്ളത്തില്‍ മുങ്ങിപ്പോകുന്നത് കണ്ടാണ് ഞാന്‍ ചാടിയത്.മുങ്ങി നോക്കിയിട്ട് കണ്ടില്ല. ഭയങ്കര അടിയൊഴുക്കുള്ള സ്ഥലമാണ്. ആദ്യം പിടി കിട്ടിയത് മുടിയിലാണ്. അത് പേളിയായിരുന്നു. പേളിയും മുങ്ങിപ്പോയിരുന്നു. അടുത്തുള്ള ആളെ ഏല്‍പ്പിച്ച് രണ്ടാമതും മുങ്ങി. അവിടെ സഹായിക്കാന്‍ നിന്നൊരു പയ്യന്‍ പേളിയുടെ കൈ കൊണ്ട് താഴത്തേക്ക് പോയിരുന്നു. ആര്‍ട്ടിലെ പയ്യനായിരുന്നു. അവനേയും കിട്ടി. എന്റെ മനസില്‍ വന്നത് ഞാന്‍ അദ്ദേഹത്തിന്റെ കൂടെ വന്നിട്ട് അദ്ദേഹത്തെ രക്ഷിക്കാനായില്ലെങ്കില്‍ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ചോദിക്കുമ്പോള്‍ ഞാനെന്ത് മറുപടി പറയും എന്നായിരുന്നു.

അപ്പോള്‍ എനിക്ക് പെട്ടെന്നാരു ധൈര്യം വന്നു. വെള്ളത്തിന്റെ അടിയില്‍ ചെന്നു നോക്കുമ്പോള്‍ കണ്ണൊക്കെ മിഴിച്ച് കിടക്കുകയാണ് ഉണ്ണി മുകുന്ദന്‍. ജീന്‍സില്‍ പിടിച്ച് പൊക്കി, റോപ്പ് ഒക്കെയിട്ട് വലിച്ച് കയറ്റി. അതിന് ശേഷം നോക്കുമ്പോള്‍ ഒരു പയ്യന്‍ എന്റെ ബനിയന്റെ വള്ളിയില്‍ പിടിച്ച് കിടപ്പുണ്ടായിരുന്നത് കാണുന്നത്. അവന്‍ അസിസ്റ്റന്റ് ഡയറ്കടറായിരുന്നു. കരയ്ക്ക് കയറിയ ശേഷം അവന്‍ വന്ന് കെട്ടിപ്പിടിച്ച് പറയുമ്പോഴാണ് അറിയുന്നത്. ആ വെപ്രാളത്തില്‍ ആരൊക്കെയോ വെള്ളത്തില്‍ ചാടിയിരുന്നു. ഈ സംഭവം പുറത്ത് അറിയാന്‍ കാരണം ലൊക്കേഷന്‍ ഷൂട്ട് ചെയ്യുന്ന പയ്യന്‍ കാമറയില്‍ പകര്‍ത്തിയിരുന്നതിനാലാണ്. ഒരു മിനുറ്റ് 32 സെക്കന്റും ഉണ്ടായിരുന്നു. അത്രയും നേരം അദ്ദേഹം വെള്ളത്തിന് അടിയിലായിരുന്നു”.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights