ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന ഏതൊരാളുടെയും ഏറ്റവും വലിയ ആശങ്കയാണ് ഇവ ഹാക്ക് ചെയ്യപ്പെടുമോ എന്നത്. പലതരത്തിലുള്ള തട്ടിപ്പുകളും ഇതിനെ ചുറ്റിപ്പറ്റി നടക്കാറുള്ളതുകൊണ്ട് തന്നെ, സൈബർ ഉദ്യോഗസ്ഥരും കമ്പനികളും വാട്‌സാപ്പ് പോലെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും എപ്പോഴും ഇത് സംബന്ധിച്ച് മുന്നറിയിപ്പുകളും ജാഗ്രതാ നിർദ്ദേശങ്ങളും നല്‍കാറുണ്ട്. അത്തരത്തിലൊരു മുന്നറിയിപ്പ് നല്‍കുകയാണ് വാട്‌സാപ്പ്. വാട്സാപ്പ് പ്രകാരം, നല്‍കുന്ന കണക്കനുസരിച്ച്, വിവിധ രാജ്യങ്ങളിലായി ഏകദേശം, 90 പേരെ ഹാക്കർമാർ ലക്ഷ്യമിട്ടതായി റിപ്പോർട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലുള്‍പ്പെടെ രണ്ട് ഡസൻ രാജ്യങ്ങളിലുള്ളവരാണ് ഇരകള്‍. ഹാക്കിംഗ് സോഫ്റ്റ്‌വെയറില്‍ വൈദഗ്ദ്ധ്യമുള്ള ഇസ്രായേല്‍ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാരഗണ്‍ സൊല്യൂഷന്റെ സ്‌പൈവയറാണ് ഹാക്കിംഗിനായി ഉപയോഗിച്ചിരിക്കുന്നത്. ഏകദേശം 90 ഉപയോക്താക്കളെ ഹാക്ക് ചെയ്യാനുള്ള ശ്രമം കണ്ടെത്തിയതായി മെറ്റ വ്യക്തമാക്കി. ആരൊക്കെയാണ് ഇരകളെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും വാട്‌സാപ്പ് ഉപയോക്താക്കളായ ചില മാധ്യമ പ്രവർത്തകരും സമൂഹത്തില്‍ ഉയർന്ന നിലയില്‍ ജീവിക്കുന്നവരെയുമാണ് ഹാക്കിംഗ് ലക്ഷ്യമിട്ടതെന്ന് മെറ്റ വ്യക്തമാക്കിയിട്ടുണ്ട്. പാരഗണിന്റെ സ്‌പൈവെയർ ‘സീറോ-ക്ലിക്ക്’ ഹാക്ക് ആണ് ഉപയോഗിക്കുന്നത്. ഇതാണ് ഏറ്റവും ആശങ്കാജനകമായ കാര്യമെന്ന് അധികൃതറ വ്യക്തമാക്കുന്നു. അതായത്, ഉപയോക്താക്കള്‍ ഹാക്ക്
ചെയ്യപ്പെടാൻ അവർ ഏതെങ്കിലും ലിങ്കില്‍ ക്ലിക്ക് ചെയ്യേണ്ടതില്ല. സീറോ-ക്ലിക്ക് ഹാക്കിംഗ് വഴി, ഹാക്കർമാർക്ക് ഇരയുടെ സഹായമില്ലാതെ തന്നെ ഒരു ഉപകരണത്തിലേക്ക് ആക്സസ് ചെയ്യാൻ കഴിയുന്നു. സ്പൈവെയറിന്റെ വർദ്ധിച്ചുവരുന്ന അപകട സാധ്യതകളും ഉപയോക്താക്കള്‍ അറിയാതെ തന്നെ, അവരുടെ ഉപകരണങ്ങളില്‍ എങ്ങനെ കയറിപ്പറ്റാമെന്ന് ഇത് വ്യക്തമാക്കുന്നു. വാട്ട്സാപ്പ് ഹാക്കിംഗ് ശ്രമം തടസ്സപ്പെടുത്തിയെന്നും കനേഡിയൻ ഇന്റർനെറ്റ് വാച്ച്‌ഡോഗ് ഗ്രൂപ്പായ സിറ്റിസണ്‍ ലാബിലേക്ക് ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറിയതായും വാട്‌സാപ്പ് വ്യക്തമാക്കി. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇത്സംബന്ധിച്ച് അന്വേഷണം നടത്തുകയാണെന്നും മെറ്റ വ്യക്തമാക്കി. ജി-മെയിലും ഉപയോക്താക്കള്‍ക്ക് ഹാക്കിംഗ് ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്.