മൊബൈല്‍ ഫോണിന്റെ അമിതോപയോഗം സംബന്ധിച്ച് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകള്‍. 2023 മുതല്‍ 2024 അവസാനം വരെ മൊബൈല്‍ ഫോണിന് അടിമകളായ 15,261 കുട്ടികള്‍ ചികിത്സ തേടിയെന്നാണ് റിപ്പോർട്ട്. മദ്യവും മയക്കുമരുന്നും പോലെ തന്നെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതാണ് മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. വനിത-ശിശു വികസന വകുപ്പിന്റെ അതാത് ജില്ലാ റിസോഴ്സ് കേന്ദ്രങ്ങള്‍, പാരന്റിങ് ക്ലിനിക്കുകള്‍, സ്കൂള്‍ കൗണ്‍സലിങ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നടത്തിയ പഠനത്തിലാണ് കുട്ടികളിലെ മൊബൈല്‍ ഫോണിന്റെ അമിതോപയോഗം സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ വ്യക്തമായത്. അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന കുട്ടികള്‍ പഠനത്തില്‍ പിന്നോക്കം പോകുന്നതായാണ് കണ്ടെത്തല്‍. മറ്റുള്ളവരുമായി പൊരുത്തപ്പെടാനുള്ള പ്രശ്നം, വിഷാദരോഗം, ഉൽകണ്ഠ, അമിത മാനസികസമ്മർദം, ആത്മഹത്യാ പ്രവണത തുടങ്ങിയവയും അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന കുട്ടികളില്‍ കണ്ടുവരുന്നു. ഇത് ലഹരി ഉപയോഗിക്കുന്നവരുടേതിനു തുല്യമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. പോഷകാഹാരക്കുറവ്, വ്യായാമക്കുറവ്, ഉറക്കമില്ലായ്മ എന്നിവ ഇത്തരം കുട്ടികളില്‍ പ്രകടമാകും. മസ്തിഷ്ക വികാസത്തിനും താമസമുണ്ടാകും. പേശീവികസനക്കുറവ്, പൊണ്ണത്തടി എന്നിവയ്ക്കും മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം കാരണമാകും. വനിത-ശിശു വികസനം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ വകുപ്പുകളാണ് പ്രശ്നപരിഹാരത്തിനായി ഇടപെടുന്നത്. വനിത-ശിശു വികസന വകുപ്പ് മുഖേന കുട്ടികളിലും രക്ഷിതാക്കളിലും ബോധവൽകരണം നടത്തുന്നുണ്ട്.
മൊബൈല്‍ ഫോണിലോ അതുപോലുള്ള ഉപകരണങ്ങളിലോ നോക്കിയിരിക്കുന്ന ഓരോ മണിക്കൂറും കുട്ടികള്‍ക്ക് ഹ്രസ്വദൃഷ്ടിയെന്ന കാഴ്ചത്തകരാറുണ്ടാക്കാനുള്ള സാധ്യത കൂട്ടുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. അതിനാല്‍, ഇത്തരം ഉപകരണങ്ങളുടെ ഉപയോഗം കുറച്ച് കുട്ടികളെ പുറത്തു കളിക്കാൻ വിടണമെന്ന് വിദഗ്‌ധർ നിർദേശിക്കുന്നു. ഗവേഷകർ നടത്തിയ പഠനത്തിലാണ് മൊബൈല്‍ ഫോണ്‍ ഹ്രസ്വദൃഷ്ടിക്കിടയാക്കുമെന്ന് കണ്ടെത്തിയത്. കണ്ണിന്റെ നീളം കൂടുന്നതോ കണ്ണിലെ ലെൻസിന്റെയോ കോർണിയയുടെയോ വക്രത കൂടുന്നതോ ആണ് ഹ്രസ്വദൃഷ്ടി (മയോപ്പിയ) എന്ന കാഴ്ചവൈകല്യത്തിന് ഇടയാക്കുന്നത്. 2050 ആകുമ്പോള്‍ ലോകത്തെ 40 ശതമാനം കുട്ടികള്‍ക്കും കൗമാരക്കാർക്കും ഈ വൈകല്യമുണ്ടാകുമെന്ന് ഗവേഷണഫലം പറയുന്നു. 3,35,524 പേർ പങ്കെടുത്ത 45 പഠനങ്ങള്‍ വിശകലനം ചെയ്താണ് കൊറിയൻ ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. കുട്ടികള്‍, കൗമാരക്കാർ എന്നിവരെ സംബന്ധിച്ച വിവരശേഖരമാണ് പഠനത്തിനുപയോഗിച്ചത്. ദിവസം ഒരു മണിക്കൂർ സ്‌ക്രീനിനുമുന്നില്‍ ചെലവിടുന്ന കുട്ടിക്ക് ഹ്രസ്വദൃഷ്ടിവരാനുള്ള സാധ്യത അങ്ങനെ ചെയ്യാത്ത കുട്ടിയെക്കാള്‍ അഞ്ച് ശതമാനം കൂടുതലാണ്. നാല് ണിക്കൂറാണ് സ്‌ക്രീൻ നോക്കിയിരിക്കുന്നതെങ്കില്‍ കാഴ്ച വൈകല്യത്തിനുള്ള സാധ്യത 97 ശതമാനം കൂടുതലാണെന്നും ഗവേഷകർ പറയുന്നു. കേരളത്തില്‍ കുട്ടികളിലെ അമിത മൊബൈല്‍ ഉപയോഗം നിയന്ത്രിക്കാൻ നിരവധി പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഗുരുതര കേസുകള്‍ ജില്ലാ മാനസികാരോഗ്യ പദ്ധതിയിലൂടെയാണ് പരിഹരിക്കുന്നത്. മാനസികാരോഗ്യ പ്രൊഫണലുകളുടെ സഹായം ലഭ്യമാക്കാൻ ആരോഗ്യവകുപ്പ് സൗകര്യമൊരുക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യം ഒ.പിയില്‍ ഇത് ലഭ്യമാണ്. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ബിഹേവിയറല്‍ പീഡിയാട്രിക് ഒ.പിയില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വിശദമായ മാനസിക വിദ്യാഭ്യാസം നല്‍കുന്നുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂളുകളില്‍ ‘സൗഹൃദ’ ക്ലബ്ബുകളും ഒരുക്കിയിട്ടുണ്ട്.