
തിരുവനന്തപുരം: ശബരിമല സ്വർണം നഷ്ടപ്പെട്ട കേസിൽ അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘങ്ങളുടെ പങ്ക് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല പ്രത്യേക അന്വേഷണ സംഘത്തിന് (SIT) കത്ത് നൽകി. കേസിലെ മുഖ്യസംഘാടകർ ഇന്നും അന്വേഷണ പരിധിക്കു പുറത്ത് തുടരുന്നതായി അദ്ദേഹം കത്തിൽ ആരോപിച്ചു.
പുരാവസ്തുക്കള്‍ കടത്തി അന്താരാഷ്ട്ര കരിഞ്ചന്തയില്‍ വിറ്റഴിക്കുന്ന കള്ളക്കടത്ത് സംഘങ്ങള്‍ക്ക് ശബരിമല സ്വര്‍ണമോഷണക്കേസുമായുള്ള ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് രമേശ് ചെന്നിത്തല എഡിജിപി വെങ്കടേഷിന് കത്തു നല്‍കിയത്.അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ളതായി സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും, പ്രധാന വിവരങ്ങൾ നൽകാൻ ഒരാൾ SIT-ക്ക് മുമ്പിൽ മൊഴി നൽകാൻ തയ്യാറാണെന്നും ചെന്നിത്തല പറഞ്ഞു.
അദ്ദേഹം നൽകിയ വിവരങ്ങൾ പ്രകാരം, ശബരിമലയിൽ നിന്ന് സ്വർണം നീക്കം ചെയ്യപ്പെട്ടത് ഒരു സാധാരണ അശ്രദ്ധയോ ആഭ്യന്തര തട്ടിപ്പോ മാത്രമല്ല, ഇതിന് പിന്നിൽ ഒരു ക്രമബദ്ധമായ പുരാവസ്തു കള്ളക്കടത്ത് മാഫിയയുണ്ടെന്ന സൂചനകൾ ലഭിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പുരാവസ്തു കള്ളക്കടത്ത് ചരിത്രമുള്ള സുബാഷ് കപൂർ പോലുള്ള സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.









