ആദായ നികുതി റെയ്ഡിനെതിരെ നല്‍കിയ ഹര്‍ജി രണ്ട് ദിവസത്തിന് ശേഷം പിന്‍വലിച്ചു; സി ജെ റോയിയുടെ നീക്കത്തില്‍ അവ്യക്തത

ബംഗളൂരു: ആദായ നികുതി റെയ്ഡുമായി ബന്ധപ്പെട്ട് കോണ്‍ഫിഡന്റ് ഗ്രൂപ്പ് കോടതിയില്‍ നല്‍കിയ ഹര്‍ജിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആദായ നികുതി റെയ്ഡ് നടപടികള്‍ക്കെതിരെ നല്‍കിയ ഹര്‍ജി സി ജെ റോയ് രണ്ടു ദിവസത്തിനുശേഷം പിന്‍വലിച്ചു. ഹര്‍ജി പിന്‍വലിക്കാനുള്ള അപേക്ഷ പരിഗണിച്ചാണ് കര്‍ണാടക ഹൈക്കോടതി കേസ് തീര്‍പ്പാക്കിയത്.
കഴിഞ്ഞ ഡിസംബര്‍ മൂന്നിന് ആദായ നികുതി ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിനെതിരെയായിരുന്നു ഹര്‍ജി. റെയ്ഡ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. കൊച്ചിയിലെ ഉദ്യോഗസ്ഥര്‍ക്ക് ബംഗളൂരുവില്‍ റെയ്ഡിന് അധികാരമില്ലെന്നാണ് ഹര്‍ജിയിലെ വാദം. റെയ്ഡില്‍ രേഖകള്‍ പിടിച്ചെടുത്തത് അനധികൃതമാണെന്നും ഹര്‍ജിയില്‍ സി ജെ റോയ് വാദിച്ചിരുന്നു. ഡിസംബര്‍ 16 നാണ് കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സി ജെ റോയിയും കോണ്‍ഫിഡന്റ് ഗ്രൂപ്പിന് കീഴിലെ എട്ടു കമ്പനികളുമാണ് കോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍, സിസംബര്‍ 18 ന് തന്നെ ഹര്‍ജി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി. വിശദമായ വാദത്തിന് മുമ്പേ ഹര്‍ജി പിന്‍വലിച്ചത് എന്തിനാണെന്ന് വ്യക്തമല്ല. ഹര്‍ജി പിന്‍വലിച്ചതോടെ കോടതി കേസ് തീര്‍പ്പാക്കുകയായിരുന്നു.
ഡോ. സി ജെ റോയ് ജീവനൊടുക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന കുറിപ്പും ബന്ധുക്കള്‍ക്ക് ലഭിച്ചു. മരണത്തിനു മുമ്പ് തന്നെ അദ്ദേഹം തയ്യാറാക്കി വെച്ചിരുന്ന കുറിപ്പാണ് ലഭിച്ചത്. വിദേശ നിക്ഷേപങ്ങളില്‍ തിരിച്ചടി നേരിട്ടിരുന്നുവെന്ന വിവരം കുറിപ്പിലുണ്ട്. സ്വന്തം ഓഫീസ് മുറിയില്‍ ഡോക്ടര്‍ സി ജെ റോയ് സ്വയം വെടിയുതിര്‍ത്ത് മരിച്ച് നാലാം ദിവസമാണ് അദ്ദേഹം ആത്മഹത്യ ചെയ്യാന്‍ നേരത്തെ തീരുമാനിച്ചിരുന്നു എന്ന വിവരം പുറത്തുവരുന്നത്. മരണത്തിനു മുമ്പ് അദ്ദേഹം തയ്യാറാക്കി വെച്ചിരുന്ന ഒമ്പത് പേജുകള്‍ അടങ്ങിയ കുറിപ്പാണ് കുടുംബാംഗങ്ങള്‍ക്ക് ലഭിച്ചത്. താന്‍ നേരിട്ടിരുന്ന പ്രതിസന്ധികളെ കുറിച്ച് ഈ കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്ച് തയ്യാറാക്കിയ കുറിപ്പില്‍ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് നേരിട്ട തിരിച്ചടികളെ കുറിച്ച് അദ്ദേഹം വിവരിക്കുന്നുണ്ട്. പരിശോധനയുമായി ബന്ധപ്പെട്ട് നേരിട്ട സമ്മര്‍ദ്ദങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. മുന്നോട്ട് എങ്ങനെ പോകണമെന്ന നിര്‍ദ്ദേശങ്ങളും ഈ കുറിപ്പില്‍ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. തന്നെ വിശ്വസിച്ച നിക്ഷേപകരെ ഒരു ഘട്ടത്തിലും കയ്യൊഴിയരുത് എന്നും റോയ് ആവശ്യപ്പെടുന്നു.
അന്വേഷണവുമായി മുന്നോട്ടു പോവുകയാണ് പ്രത്യേക സംഘം. കോണ്‍ഫിഡന്‍സ് ഗ്രൂപ്പിന്റെ ആസ്ഥാന ഓഫീസില്‍ ഇന്നും ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തി. സംഭവം പുനരാവിഷ്‌കരിക്കാനും ആലോചിക്കുന്നുണ്ട്. സി ജെ റോയ് ബംഗളൂരുവില്‍ ചികിത്സ തേടിയിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡോക്ടറുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി. ആദായനികുതി വകുപ്പുദ്യോഗസ്ഥരുടെ വിശദമായ മൊഴി എസ്ഐടി വീണ്ടും രേഖപ്പെടുത്തും. കൊച്ചിയില്‍ നിന്ന് പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരോട് ബംഗളൂരു വിടരുത് എന്ന് രേഖാമൂലം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോണ്‍ഫിഡന്റ്് ഗ്രൂപ്പിലെ ജീവനക്കാരുടെ മൊഴി വീണ്ടും രേഖപ്പെടുത്താനും നീക്കമുണ്ട്. റോയിയുടെ ഫോണ്‍വിളികളുടെ വിശദംശങ്ങളും പൊലീസ് ശേഖരിച്ചു. സാമ്പത്തിക ഇടപാടുകളുടെ രേഖകളും അന്വേഷണസംഘം ശേഖരിച്ചു. റോയ് ആത്മഹത്യ ചെയ്തതാണ് എന്ന് വ്യക്തമായിട്ടുണ്ടെങ്കിലും അദ്ദേഹം എന്തിന് അത് ചെയ്തു എന്നാണ് ഇനി അറിയേണ്ടത്. അതിനൊപ്പം തന്നെ റോയ് പടുത്തുയര്‍ത്തിയ സാമ്രാജ്യം മുന്നോട്ടു കൊണ്ടുപോകേണ്ടതുമുണ്ട്. മകനെയും ഭാര്യയെയും മുന്‍നിര്‍ത്തി അധികം വൈകാതെ തന്നെ അതിനുള്ള ശ്രമങ്ങളിലേക്ക് കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് കടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights