32കാരന് ദയാവധത്തിന് അനുമതി നല്‍കി സുപ്രീംകോടതി, ചരിത്ര വിധി

ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നല്‍കി സുപ്രീംകോടതി. കെട്ടിടത്തില്‍ നിന്ന് വീണതിനെ തുടര്‍ന്ന് കഴിഞ്ഞ 13 വര്‍ഷമായി കൃത്രിമമായി ജീവന്‍ നിലനിര്‍ത്തുന്ന 32 കാരനായ ഹരീഷ് റാണയ്ക്കാണ് ദയാവധത്തിന് അനുമതി നല്‍കിയത്. ജീവന്‍ നിലനിര്‍ത്തിയിരുന്ന കൃത്രിമോപരണങ്ങള്‍ മാറ്റി സ്വാഭാവിക മരണം വരിക്കുന്നതിനാണ് കോടതി അനുമതി നല്‍കിയിട്ടുള്ളത്.ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ പിന്‍വലിക്കാന്‍ ജസ്റ്റിസ് ജെ ബി പര്‍ദിവാലയും ജസ്റ്റിസ് കെ വി വിശ്വനാഥനും അടങ്ങുന്ന ബെഞ്ചാണ് അനുമതി നല്‍കിയത്. മകന്റെ ജീവന്‍ നിലനിര്‍ത്തുന്ന എല്ലാ ചികിത്സകളും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹരീഷ് റാണയുടെ വൃദ്ധമാതാപിതാക്കളുടെ അപേക്ഷയിലാണ് ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. യന്ത്രസഹായത്താല്‍ ജീവന്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഡോക്ടര്‍മാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

2018 ലാണ് രാജ്യത്ത് ദയാവധം നിയമവിധേയമാക്കിക്കൊണ്ട് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. അതിനുശേഷം ദയാവധം അനുവദിച്ചുകൊണ്ടുള്ള ആദ്യ വിധിയാണിത്. ജീവന്‍രക്ഷാ ഉപകരണങ്ങള്‍ പിന്‍വലിക്കുന്നത് മാന്യമായ രീതിയിലാകണമെന്ന് കോടതി നിര്‍ദേശിച്ചു. എയിംസിലെ പാലിയേറ്റീവ് കെയറില്‍ പ്രവേശിപ്പിച്ച് ദയാവധം നടപ്പാക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് ചില മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.ചണ്ഡിഗഡില്‍ സിവില്‍ എന്‍ജിനീയറിങ്ങ് പഠിക്കുകയായിരുന്ന ഹരീഷ് റാണ, 2013 ല്‍ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നു വീണാണ് സാരമായി പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹരീഷ് പെര്‍സിസ്റ്റന്റ് വെജിറ്റേറ്റീവ് സ്റ്റേറ്റ് (പിഎസ് വി) അവസ്ഥയിലായി. കഴിഞ്ഞ 13 വര്‍ഷമായി ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്നും, ശസ്ത്രക്രിയയിലൂടെ സ്ഥാപിച്ച PEG ട്യൂബുകള്‍ വഴി നല്‍കുന്ന ക്ലിനിക്കലി അഡ്മിനിസ്‌ട്രേറ്റഡ് ന്യൂട്രീഷന്‍ (CAN) മാത്രമാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നതെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights