ലക്കിടി : വയനാട് ചുരം ആറാം വളവിന് താഴെ രോഗിയുമായി വന്ന ആംബുലൻസിന് മുന്നിൽ ചാടി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കന്യാകുമാരി മട്ടം പാല ആലത്തുകുളം സ്വദേശി പ്രകാശൻ (30) ആണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
പടിഞ്ഞാറത്തറയിൽ നിന്നും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസിന് മുന്നിലേക്കാണ് പ്രകാശൻ എടുത്തുചാടിയത്. പരിക്കേറ്റ ഇയാളെ ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം നില അതീവ ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാൾ നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
സുൽത്താൻ ബത്തേരിയിലുള്ള ഭാര്യവീട്ടിൽ പ്രശ്‌നങ്ങളുണ്ടാക്കിയതിനെ തുടർന്ന് പ്രകാശനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് പോലീസ് വിട്ടയച്ച ഇയാൾ ചുരം നടന്ന് ഇറങ്ങുന്നതിനിടെയാണ് ആംബുലൻസിന് മുന്നിൽ ചാടിയത്. മരിക്കണമെന്ന ലക്ഷ്യത്തോടെ തന്നെയാണ് താൻ ആംബുലൻസിന് മുന്നിലേക്ക് ചാടിയതെന്ന് പ്രകാശൻ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.








