ന്യൂഡല്‍ഹി: കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ തീരുമാനമാകാതെ ഹൈക്കമാന്‍ഡ്. മൂന്ന് മണിക്കൂറിലേറെ യോഗം നീണ്ടെങ്കിലും മുഖ്യമന്ത്രി ആരെന്ന് അറിയാന്‍ ഇനിയും കാത്തിരിക്കണം. വൈകാതെ തന്നെ മുഖ്യമന്ത്രിയെ ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് തീരുമാനിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുന്‍ഷി പറഞ്ഞു. ഇതിനുശേഷം കേരളത്തിലെ നേതാക്കള്‍ ദീപാ ദാസ് മുന്‍ഷിക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തി. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരം മൂന്നു നേതാക്കളും വിഭാഗീയത പ്രഖ്യാപനം കേരളത്തില്‍ അവസാനിപ്പിക്കണമെന്ന സംയുക്ത പ്രഖ്യാപനം നടത്തി.ഉജ്ജ്വലമായ വിജയമാണ് കേരളത്തിലുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ യോഗത്തിനു ശേഷം പറഞ്ഞു. ചേരിത്തിരഞ്ഞുള്ള പ്രചാരണങ്ങള്‍ വിഭാഗീയത ഉണ്ടാക്കുന്നുണ്ട്. അതിനാല്‍ എല്ലാവരും ചേര്‍ന്ന് ഒരുമിച്ച് പറയുന്നു, അങ്ങനെ പ്രചാരണം നടത്തരുത്. അത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വേദനിപ്പിക്കും. എല്ലാ യുഡിഎഫ് പ്രവര്‍ത്തകരോടും അത്തരം പ്രവര്‍ത്തികളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെടുന്നു. ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പറ്റുമെങ്കില്‍ ഇന്ന് രാത്രി തന്നെ നീക്കം ചെയ്യണം. തങ്ങള്‍ മൂന്നു പേര്‍ക്കും വേണ്ടിയാണ് കെപിസിസി അധ്യക്ഷന്റെ സാന്നിധ്യത്തില്‍ ഇത് പറയുന്നതെന്നും സതീശന്‍ പറഞ്ഞു.പാര്‍ട്ടിയും ജനങ്ങളുമാണ് പരമപ്രധാനമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്റെയും രാഹുല്‍ ഗാന്ധിയുടെയും തീരുമാനം അനുസരിച്ച് മുന്നോട്ടു പോകും. തന്റെയും സതീശന്റെയും രമേശ് ചെന്നിത്തലയുടെയും പേരില്‍ പ്രശ്‌നങ്ങളുണ്ടാക്കരുതെന്നും വേണുഗോപാല്‍ പറഞ്ഞു.
ഇന്നത്തേത് കൂടി എല്ലാ വിഭാഗീയ പ്രവര്‍ത്തനങ്ങളും അവസാനിക്കുകയാണെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു. നേതാക്കള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതില്‍ തെറ്റില്ല. വച്ചിട്ടുള്ള ബോര്‍ഡുകള്‍ എടുത്ത് മാറ്റണം. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനത്തോടൊപ്പം നില്‍ക്കണം. പാര്‍ട്ടി നേതാക്കളെ ഇഷ്ടപ്പെടുന്നതില്‍ തെറ്റില്ല. എന്നാല്‍ പ്രവര്‍ത്തനങ്ങള്‍ അതിരുവിടരുതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയെ സംബന്ധിച്ച് ഹൈക്കമാന്‍ഡ് തീരുമാനം ഏകസ്വരത്തില്‍ അംഗീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ഐക്യത്തിന് വേണ്ടി തങ്ങളെല്ലാം പ്രതിജ്ഞാ ബദ്ധരാണ്. മോശമായി വരുന്ന വാര്‍ത്തകളില്‍ തിരുത്തല്‍ വരുത്താന്‍ എല്ലാപ്രവര്‍ത്തകരോടും അഭ്യര്‍ഥിക്കുകയാണ്. കേന്ദ്ര നേതൃത്വത്തിന് നല്‍കിയ ഉറപ്പ് പാലിക്കാന്‍ എല്ലാവരും പ്രതിജ്ഞാബദ്ധരാണെന്നും സണ്ണി ജോസഫ് പറഞ്ഞു.







