വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ലഹരി കേന്ദ്രം, നടത്തിപ്പുകാരെ പിടികൂടി പൊലീസ്. 685 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. തിരുനാവായ സ്വദേശി മുഹമ്മദ് ദിൽഷാദ് (23) അണ് പൊലീസ് പിടിയിലായത്. മലപ്പുറം കുറ്റിപ്പുറം തങ്ങൾപ്പടി വാസുപടിയിലെ വാടക ക്വാർട്ടേഴ്സിലാണ് ലഹരി ഉപയോഗത്തിനും വിൽപ്പനയ്ക്കുമായി ആധുനിക സൗകര്യങ്ങളോടെ കേന്ദ്രം പ്രവർത്തിച്ചിരുന്നത്.
വെള്ളിയാഴ്ച വാസുപടിയിൽ നടന്ന അപകട സംഭവത്തെ തുടർന്നാണ് നാട്ടുകാരുടെ ശ്രദ്ധ ഈ കേന്ദ്രത്തിലേക്ക് തിരിഞ്ഞത്. അപകടസ്ഥലത്ത് അമിതവേഗത്തിൽ ബൈക്കിൽ എത്തിയ യുവാവിനെ പിന്തുടർന്ന നാട്ടുകാർക്ക് തോന്നിയ സംശയം പിന്നീട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പൊലീസിന്റെ പരിശോധനയിൽ വാടകവീട് ലഹരി കേന്ദ്രമായി മാറ്റിയതായി കണ്ടെത്തി. പൊലീസിനെ കണ്ടതോടെ സ്ഥലത്തുണ്ടായിരുന്ന യുവാവ് ഓടി രക്ഷപ്പെട്ടു. പുകവലിക്കാനുപയോഗിക്കുന്ന മൂന്ന് ഫർണസുകളും പോലീസ് കണ്ടെടുത്തു.
മുറികളും ഭിത്തികളും പ്രത്യേക പേരിലാണ് സജ്ജീകരിച്ചിരുന്നത്. “സ്വർഗ്ഗം” എന്ന തരത്തിൽ ചിത്രീകരിച്ച മുറികളിൽ “ചാർലി”, “ബെർളിൻ”, “ചുവന്ന കണ്ണ്”, “വലിയ ചിരി”, “റൂഹിന് വിട”, “ടോക്സിക്” തുടങ്ങിയ കോഡ് പേരുകളും ഭീകര ചിത്രങ്ങളും വരച്ച നിലയിലായിരുന്നു.









