‘പുതുയുഗ പിറവി’; വി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി വി ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പിന്നാലെ 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വയനാട് എംപി പ്രിയങ്കാ ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിച്ചു.

നേരത്തെ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം വേദിയില്‍ ഇരുന്നാല്‍ മതിയെന്നായിരുന്നു ലോക്ഭവന്റെ നിര്‍ദേശം. എന്നാല്‍ മുഖ്യമന്ത്രി ലോക്ഭവനുമായി സംസാരിച്ചതിനെ തുടര്‍ന്നാണ് നേതാക്കള്‍ക്ക് വേദിയില്‍ ഇരിക്കാന്‍ സാധിച്ചത്.പ്രതിപക്ഷത്ത് നിന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുടങ്ങിയവര്‍ സത്യപ്രതിജ്ഞ കാണാനെത്തി. മുഖ്യമന്ത്രിയുടെ ക്ഷണം പ്രകാരമാണ് പ്രതിപക്ഷ നേതാക്കള്‍ എത്തിയത്. അതേസമയം നിയുക്ത ബിജെപി എംഎൽഎ വി മുരളീധരൻ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ബഹിഷ്‌ക്കരിച്ചു.കോണ്‍ഗ്രസ് മന്ത്രിമാരായ രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, ബിന്ദു കൃഷ്ണ, എ പി അനില്‍ കുമാര്‍, പി സി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോണ്‍, ടി സിദ്ദിഖ്, ഒ ജെ ജനീഷ്, കെ എ തുളസി എന്നിവരും മുസ്‌ലിം ലീഗില്‍ നിന്ന് പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീര്‍, കെ എം ഷാജി, എന്‍ ഷംസുദ്ദീന്‍, വി ഇ അബ്ദുള്‍ ഗഫൂര്‍ എന്നിവരും ഘടകകക്ഷികളായ സി പി ജോണ്‍ (സിഎംപി), ഷിബു ബേബി ജോണ്‍ (ആര്‍എസ്പി), അനൂപ് ജേക്കബ് (കേരള ജോണ്‍ഗ്രസ് ജേക്കബ്), മോന്‍സ് ജോസഫ് (കേരള കോണ്‍ഗ്രസ്) എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights