മുംബൈ: പൂനെയിലെ വിപ്രോ ക്യാംപസില്‍ ജോലി ചെയ്യുന്നതിനിടെ മുന്‍ മേധാവി മതപരമായി പീഡിപ്പിക്കുയും മതം മാറാന്‍ നിര്‍ബന്ധിക്കുകയും ചെയ്‌തെന്ന പരാതിയുമായി യുവതി. പീഡനം സഹിക്കാനാവാതെ വന്നതോടെ ജോലി ഉപേക്ഷിച്ചതായും പരാതിക്കാരി പറയുന്നു. ബംഗളുരുവില്‍ താമസിക്കുന്ന തന്റെ മുന്‍ വനിതാ മാനേജര്‍ക്കെതിരെ യുവതി പൊലീസിലും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലും പരാതി നല്‍കി.
ഇക്കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി പൂര്‍ണ്ണമായി സഹകരിക്കുന്നുണ്ടെന്നും ആവശ്യമായ എല്ലാ രേഖകളും വിവരങ്ങളും പൂനെ പൊലീസിന് കൈമാറിയിയതായും വിപ്രോ അറിയിച്ചു.പൂനെ ഹിഞ്ചേവാഡിയിലെ വിപ്രോ കാമ്പസില്‍ ജോലി ചെയ്യുന്നതിനിടെ, തന്റെ മതവിശ്വാസത്തിന്റെ പേരില്‍ ചില സീനിയര്‍ മാനേജര്‍മാരും ടീം ലീഡര്‍മാരും തന്നെ ലക്ഷ്യമിട്ടിരുന്നതായി യുവതി വാര്‍ത്താ സമ്മേളത്തില്‍ ആരോപിച്ചു. ഇസ്ലാം മതം സ്വീകരിക്കാനും അതിന്റെ ആചാരങ്ങള്‍ പാലിക്കാനും അവര്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയതായും ഒരു മുസ്ലീം യുവാവുമായി പ്രണയത്തിലാകാന്‍ നിര്‍ബന്ധിച്ചതായും യുവതി ആരോപിച്ചു. ഇത് എതിര്‍ത്തപ്പോള്‍ ജോലി സ്ഥലത്ത് നിരന്തരമായി പീഡിപ്പിക്കാന്‍ തുടങ്ങി. മോശം പെര്‍ഫോമന്‍സ് റിവ്യൂ നല്‍കി ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് മാനേജര്‍ ഭീഷണിപ്പെടുത്തിയതായും, തുടര്‍ന്നുണ്ടായ കടുത്ത മാനസിക സമ്മര്‍ദ്ദം കാരണമാണ് താന്‍ ജോലി ഒഴിഞ്ഞതെന്നും യുവതി പറഞ്ഞു.കമ്പനിയുടെ ആഭ്യന്തര പരാതി പരിഹാര സംവിധാനത്തില്‍ നിന്ന് അനുകൂലമായ നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് നിയമപരമായ വഴി സ്വീകരിച്ചതെന്ന് യുവതി പറയുന്നു. സംഭവത്തില്‍ പൂനെ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ ഹിന്ദു ജനജാഗ്രതി സമിതി എന്ന സംഘടന ബുധനാഴ്ച പൂനെയില്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതില്‍ യുവതി 2019 മുതല്‍ 2025 വരെ വിപ്രോയില്‍ ജോലി ചെയ്തപ്പോള്‍ തനിക്കുണ്ടായ ദുരനുഭവങ്ങള്‍ വിവരിച്ചു. തന്നെ ജോലിയില്‍ നിന്ന് നീക്കിയത് നിയമവിരുദ്ധമായാണെന്നും ജോലിയില്‍ തിരികെ പ്രവേശിപ്പിക്കണമെന്നും യുവതി പറഞ്ഞു. എല്ലാ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലും ഇത്തരം പരാതികള്‍ പരിഹരിക്കുന്നതിനായി ആഭ്യന്തര സുരക്ഷാ പരാതി പരിഹാര സംവിധാനം ഉണ്ടായിരിക്കണമെന്നും യുവതി ആവശ്യപ്പെട്ടു.ടിസിഎസ് നാസിക്കില്‍ സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നതിന് ആഴ്ചകള്‍ക്ക് ശേഷമാണ് പുതിയ ആരോപണം.









