വാഷിങ്ടൻ: ഫിഫ ലോകകപ്പിനു സ്റ്റേഡിയത്തിൽ എത്തി കളി നേരിൽ കണ്ട് ഇഷ്ട ടീമുകൾക്കായി വലിയ ശബ്ദകോലാഹലമുണ്ടാക്കാം എന്നാഗ്രഹിക്കുന്ന ഫുട്ബോൾ ആരാധകർക്ക് നിരാശ സമ്മാനിക്കുന്ന വാർത്ത വീണ്ടും. വെള്ളക്കുപ്പികളടക്കമുള്ളവയുടെ വിലക്കിനു പിന്നാലെ വുവുസേലകൾ, ലേസർ പോയിന്റുകൾ അടക്കമുള്ളവയ്ക്കും ഫിഫ നിരോധനമേർപ്പെടുത്തി. ഇതൊന്നും പേറി സ്റ്റേഡിയത്തിലേക്ക് കടക്കാൻ പറ്റില്ലെന്നു സാരം. വസ്ത്രങ്ങൾ ഭാഗികമായോ പൂർണമായോ അഴിച്ചുള്ള ആഹ്ലാദത്തിനും വിലക്കുണ്ട്.
2010ലെ ദക്ഷിണാഫ്രിക്ക ലോകകപ്പിലൂടെ ആഗോളതലത്തിൽ തരംഗമായി മാറിയ നീളമുള്ള പ്ലാസ്റ്റിക് ഹോണുകളായ വുവുസേലകൾക്ക് ഈ ലോകകപ്പിൽ അനുമതിയില്ല. ഈ ഉപകരണത്തിൽ നിന്നുള്ള ശബ്ദം കളിക്കാർക്കും ബ്രോഡ്കാസ്റ്റർമാർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി നേരത്തെ തന്നെ വിമർശനമുയർന്നിരുന്നു. പിന്നാലെയാണ് ഫിഫയുടെ വിലക്ക്. വിസിലുകൾ, എയർ ഹോണുകൾ, അമിത ശബ്ദമുണ്ടാക്കുന്ന മറ്റ് മെക്കാനിക്കൽ ഉപകരണങ്ങൾ എന്നിവയും സ്റ്റേഡിയങ്ങളിൽ അനുവദിക്കില്ല.
ലേസർ പോയിന്റുകളാണ് നിരോധിച്ച മറ്റൊന്ന്. കളിക്കാർക്കും ഒഫീഷ്യൽസിനും കാണികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ലേസർ ബീമുകളോ ലൈറ്റ് പോയിന്ററുകളോ സ്റ്റേഡിയത്തിൽ കയറ്റില്ല.സ്റ്റേഡിയത്തിനുള്ളിൽ വസ്ത്രങ്ങൾ പൂർണമായോ ഭാഗികമായോ അഴിച്ചുമാറ്റിയുള്ള പ്രകടനങ്ങളും കർശനമായി നിരോധിച്ചു. ഇത്തരക്കാർക്കെതിരെ ഉടനടി നിയമ നടപടികൾ സ്വീകരിക്കും. ഈ നിയമങ്ങൾ ലംഘിക്കുന്നവരെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കില്ലെന്ന് മാത്രമല്ല, അകത്തു കയറിയവരാണെങ്കിൽ ഉടനടി പുറത്താക്കുകയും ചെയ്യും. ശരീരത്തിൽ ചെയ്യുന്ന പെയിന്റിങുകളോ ടാറ്റൂകളോ വസ്ത്രമായി കണക്കാക്കില്ലെന്നും ഫിഫ വ്യക്തമാക്കിയിട്ടുണ്ട്.
സുരക്ഷാ കാരണങ്ങളാൽ മത്സരങ്ങൾ നടക്കുന്ന 16 സ്റ്റേഡിയങ്ങളിലും കഴിഞ്ഞ ദിവസം ഫിഫ വെള്ളക്കുപ്പികൾ നിരോധിച്ചിരുന്നു. പുനരുപയോഗ സാധ്യതയുള്ള കുപ്പികളും കപ്പുകളും വരെ ഫിഫ വിലക്കിയിട്ടുണ്ട്.
48 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പ് പോരാട്ടം ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് നടക്കുന്നത്. 2010 ലോകകപ്പിൽ വുവുസേലകളെ ലോകത്തിന് പരിചയപ്പെടുത്തിയ അതേ ഫിക്സ്ചറായ മെക്സിക്കോ – ദക്ഷിണാഫ്രിക്ക ഉദ്ഘാടന മത്സരത്തോടെയാണ് ജൂൺ 11ന് ഇത്തവണത്തെ ലോകകപ്പിനും തുടക്കമാകുന്നത്.









