ഇക്കളി പോരായെന്ന് ബ്രസീല്‍ ആരാധകര്‍; മൊറോക്കോ ഇന്ന് വരച്ചുകാട്ടിത്തന്നത് ബ്രസീലിയന്‍ നിരയിലെ പഴുതുകള്‍; നെയ്മര്‍ അവതരിക്കേണ്ടത് അത്യാവശ്യം

ആദ്യ പോരില്‍ സമനില വഴങ്ങിയ ബ്രസീലിന് ആറാം കിരീടം നേടാന്‍ അത്ഭുതങ്ങള്‍ കാട്ടേണ്ടിവരും.മത്സരഫലത്തിനപ്പുറം ഭൂരിഭാഗം സമയവും പന്ത് തട്ടിയ രീതിയാകും ബ്രസീലിനെ കുഴയ്ക്കുന്നത്.രക്ഷകനായി നെയ്മര്‍ അവതരിക്കേണ്ടതും അത്യാവശ്യമാണ്.ഇക്കളി പോരാ..പോരെന്ന് മാത്രമല്ല, ഇങ്ങനെ കളിച്ചാല്‍ എവിടെയും എത്തില്ല. ലോകപ്പിലെ മൊറോക്കോയ്‌ക്കെതിരായ ആദ്യ പോരിന് ശേഷം ബ്രസീല്‍ ആരാധകരും ഫുട്‌ബോള്‍ നിരീക്ഷകും ഒരേ സ്വരത്തില്‍ പറയുന്നത് ഇതു തന്നെയാണ്. മൊറോക്കോയ്ക്ക് മുന്നില്‍ ബ്രസീലിന് നഷ്ടപ്പെട്ടത് രണ്ട് പോയിന്റ് മാത്രമല്ല. കാനറികള്‍ തുറന്നുകാട്ടപ്പെട്ടു. ബ്രസീലിയന്‍ നിരയിലെ പഴുതുകള്‍ എന്തൊക്കെയാണമെന്ന് കൃത്യമായി മൊറോക്കോ വരച്ചുകാട്ടിത്തന്നു.കളിക്കളത്തില്‍ ഒരു ടീമിന്റെ എഞ്ചിന്‍ കണക്കെ പ്രവര്‍ത്തിക്കേണ്ട സംഘമാണല്ലോ മധ്യനിര.മത്സരത്തിന്റെ ആദ്യ പകുതിയില്‍ ബ്രസീലിയന്‍ മധ്യനിര അധികസമയവും ചിത്രത്തിലേ ഇല്ലായിരുന്നു.മൊറോക്കന്‍ പ്രസിങിന് മുന്നില്‍ കസിമെറോയ്ക്കും ബ്രൂണോ ഗുയ്മാറെസുമൊക്കെ പതറിനിന്നു.മുന്നിലേക്ക് പന്തെക്കിക്കാനോ കളി നിയന്ത്രിക്കാനോ പക്വറ്റയ്ക്കായില്ല. പകരമിറങ്ങിയ മതായാസ് കുന്‍ഹ കാട്ടിയ പ്രകടനത്തില്‍ ബ്രസീലിന് ആശ്വസിക്കാം. പ്രതിരോധനിരയുടെ കാര്യവും ഏറെക്കുറെ ഇങ്ങനെ തന്നെ . റൈറ്റ് ബാക്ക് റോജര്‍ ഇബാനേസ് തീര്‍ത്തും നിരാശപ്പെടുത്തി.

സ്‌ട്രൈക്കര്‍ ഇഗര്‍ തിയാഗോയെയ്ക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.റാഫീഞ്ഞയുടെ നിഴല്‍ മാത്രമാണ് ന്യൂയോര്‍ക്ക് ന്യൂ ജേഴ്‌സി സ്റ്റേഡിയത്തില്‍ കണ്ടത്.വിനീഷ്യസിന്റെ ഒറ്റയാള്‍പോരാട്ടത്തിലൂടെയാണ് സമനില പിടിച്ചതെങ്കിലും ലോകകപ്പ് വേദിയിലെ മുന്നോട്ടുള്ള പോക്കിന് അത് മതിയാകില്ലെന്ന് പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടിക്ക് നന്നായി അറിയാം.ജയിക്കാനുള്ള വാശിയാണ് ഈ ബ്രസീലിയന്‍ സംഘത്തിന് ആദ്യമായി വേണ്ടത്.ടീം ഭയപ്പെട്ടാണ് കളിച്ചതെന്ന് പരിശീലകന്‍ തന്നെ സമ്മതിച്ചുണ്ട്. നെയ്മറുടെ വരവാണ് ബ്രസീല്‍ ആരാധകര്‍ക്കൊപ്പം ആ ടീമും ഇപ്പോള്‍ കൊതിക്കുന്നത്. നെയ്മറെപ്പോലൊരു വണ്ടര്‍ താരം കൂടി എത്തിയാല്‍ വിനീഷ്യസ് നെയ്മര്‍ കോംബോയെ തളയ്ക്കാന്‍ ഏത് ടീമും അധിക തന്ത്രങ്ങള്‍ പയറ്റേണ്ടിവരും. അത് മറ്റ് താരങ്ങള്‍ക്ക് കൂടുതല്‍ ഫ്രീയായി കളിക്കാന്‍ അവസരമൊരുക്കും. ഗ്രൂപ്പ് ഘട്ടം കടക്കുക ബ്രസീലിനെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാകില്ല. ഹെയ്തിയേയും സ്‌കോട്ട്‌ലന്‍ഡിനെയും വന്‍ മാര്‍ജിനില്‍ തോയപ്പിച്ചാല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരാകാനുള്ള സാധ്യതയുമുണ്ട്. അതിനിടയില്‍ ടീം സെറ്റാക്കാനുള്ള അധിക പണി ആഞ്ചലോട്ടിയെടുക്കണം.
ബ്രസീല്‍ തിരിച്ചുവരുമെന്നാണ് ഫുട്‌ബോള്‍ പ്രേമികള്‍ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights