ജീത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രം ദൂശ്യം 3 വന്‍ പ്രേക്ഷക സ്വീകാര്യത നേടിയാണ് തിയേറ്റർ വിട്ടത്. സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു കലാഭവൻ ഷാജോണിന്റെ സഹദേവൻ എന്ന കഥാപാത്രം. ദൃശ്യം ആദ്യ ഭഗത്തിൽ ഉണ്ടായിരുന്ന സഹദേവൻ രണ്ടാം ഭാഗത്തിൽ ഉണ്ടായിരുന്നില്ല അതീവ രഹസ്യമായിട്ടായിരുന്നു സഹദേവന്റെ വേഷം മൂന്നാം ഭാഗത്തിൽ അണിയറപ്രവർത്തകർ കൊണ്ട് വന്നത്. സിനിമ റീലീസ് ആയതിന് പിന്നാലെ സഹദേവന്റെ ലുക്കിൽ വന്ന മാറ്റങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.കഥാപാത്രത്തിന്റെ കണ്ണിലെ ചുവപ്പ് കുറച്ച് കൂടിപ്പോയി എന്ന വിമർശനവും എത്തിയിരുന്നു. ഇപ്പോഴിതാ ഇതിനെക്കുറിച്ച് പറയുകയാണ് കലാഭവൻ ഷാജോൺ. തനിക്ക് തന്ന റഫറൻസ് കുഞ്ഞിക്കൂനനിലെ വാസുഅണ്ണൻ ആയിരുന്നുവെന്നും ചുവപ്പിക്കാൻ കണ്ണിൽ ഇട്ടത് ഒരു പൂവിന്റെ പൊടിയാണെന്നും ഷാജോൺ പറഞ്ഞു. നടന്റെ ഭാര്യ കൂടിയായ ഡിനിയുടെ യൂട്യൂബ് ചാനലിലാണ് പ്രതികരണം.
‘ഇതിന്റെ റഫറൻസ് തന്നെ ജിത്തുഭായി പറഞ്ഞത് സായിചേട്ടന്റെ കുഞ്ഞിക്കൂനനിലെ ക്യാരക്ടറിനെ പറ്റിയിട്ടാണ്. ഇയാളെ ഇന്റർവലിൽ കാണിക്കുമ്പോൾ തന്നെ ഒന്ന് ഞെട്ടണം, ആളുകൾക്ക് ഇത് പഴയ സഹദേവൻ അല്ല ഇയാൾ ഇച്ചിരി കുഴപ്പക്കാരനാ എന്നുള്ളത് ഒരു ഫസ്റ്റ് ലുക്കിൽ തന്നെ കിട്ടണം. അപ്പോൾ കണ്ണ് ചുമപ്പിക്കാം മീശ ഒന്ന് പിരിച്ച് താടി വെട്ടരുത് ഇനി എന്ന് ജീത്തു എന്നോട് പറഞ്ഞു.സാധാരണ സിനിമകളിൽ ചെറിയ ഷോട്ടുകൾക്ക് കണ്ണ് ചുവപ്പിക്കാൻ ഗ്ലിസറിനാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ ‘ദൃശ്യം 3’ൽ സഹദേവന് ഒരുപാട് സീനുകൾ ഉണ്ടായിരുന്നതുകൊണ്ട് ഗ്ലിസറിൻ ഉപയോഗിക്കുന്നത് പ്രായോഗികമല്ലായിരുന്നു. അതിനാലാണ് കഥകളി കലാകാരന്മാർ കണ്ണ് ചുവപ്പിക്കാൻ ഉപയോഗിക്കുന്ന ‘ചുണ്ടപ്പൂവിന്റെ തരി കണ്ണിലിടാൻ തീരുമാനിച്ചത്. ഇത് കണ്ണിലിട്ടാൽ കുറേനേരം കണ്ണ് ചുവന്നിരിക്കും. എന്നാൽ അളവ് അല്പം കൂടിയാൽ ചുവപ്പ് കുറയ്ക്കാൻ കഴിയില്ല. അതുകൊണ്ടാണ് ചില സീനുകളിൽ കണ്ണ് കൂടുതൽ ചുവന്നുപോയത്. എല്ലാവരും അത് പറഞ്ഞിരുന്നു. എന്നോട് ചോദിക്കുന്നവരോട് ഞാൻ പറയും സഹദേവൻ കണ്ണിച്ചോര ഇല്ലാത്തവനാണെന്ന് ആരും ഇനി പറയില്ലല്ലോ എന്ന്,’ഷാജോൺ പറഞ്ഞു.
‘രണ്ട് സിനിമ ചെയ്യുമ്പോഴും വളരെ എക്സൈറ്റഡ് ആയിരുന്നു, പക്ഷെ രണ്ടും രണ്ട് രീതിയിലായിരുന്നു. ദൃശ്യം വൺ ചെയ്യാൻ പോയപ്പോൾ എന്ന് ലാലേട്ടന്റെ ഒപ്പം ഒരു സിനിമ ചെയ്യാൻ പോകുന്നു എന്ന എക്സൈറ്റ്മെന്റ് ഉണ്ടായിരുന്നു. ആ സമയത്തൊന്നും ദൃശ്യം ഇതുപോലെ ഒരു ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ആവുമെന്നോ ഇത്രയധികം ആളുകൾ ചർച്ച ചെയ്യുമെന്നോ മലയാള സിനിമയ്ക്ക് അഡ്രസ്സ് ഉണ്ടാക്കി തരാൻ പോകുന്ന ക്യാരക്ടർ ആണെന്നൊന്നും അറിയില്ല, എന്നും ഷാജോൺ കൂട്ടിച്ചേർത്തു.









