‘കംപ്ലീറ്റ് നശിച്ചുപോയി’; പി സി ജോര്‍ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം

കോട്ടയം: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ സംസ്ഥാനത്തൊട്ടാകെ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. വീടുകളിലും റോഡുകളിലും കടകളിലുമെല്ലാം വെള്ളം കയറിയാണ് നാശനഷ്ടം ഉണ്ടായത്. കോട്ടയം പൂഞ്ഞാറിലും കഴിഞ്ഞ ദിവസം കനത്ത മഴയാണ് പെയ്തത്. കനത്ത മഴയില്‍ ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി സി ജോര്‍ജിന്റെ പൂഞ്ഞാറിലെ വീട്ടിലും വെള്ളം കയറി. വീട്ടിലും ഭാര്യയുടെ കടയിലുമായി ഏതാണ്ട് 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് പി സി ജോര്‍ജ് പറഞ്ഞു.’40 കൊല്ലമായി ഞാന്‍ ഇവിടെ താമസിക്കാന്‍ തുടങ്ങിയിട്ട്. ഇന്നുവരെ ഇതുപോലൊരു അവസ്ഥ ഉണ്ടായിട്ടില്ല. ഇത്രയും വെള്ളം കയറുന്നത് ആദ്യമായിട്ടാണ്. ഇന്നലെ പുലര്‍ച്ചെ 2 മണിക്കാണ് തൊട്ടടുത്ത് താമസിക്കുന്ന ബാങ്ക് ഉദ്യോഗസ്ഥന്‍ വീട്ടിലെത്തി വാതിലില്‍ മുട്ടിയത്. അപ്പോഴാണ് വെള്ളം കയറുന്നുണ്ടെന്ന് അറിഞ്ഞത്. ഏതാണ്ട് രണ്ടര മണിയായതോടെ വീടിനകത്തേയ്ക്കും വെള്ളം കയറി. ഏതാണ്ട് മൂന്നരയടി വെള്ളം വീടിനകത്ത് കയറി. ഞാനും ഭാര്യ ഉഷയും രണ്ടാമത്തെ മകന്‍ ഷെയ്‌നുമാണ് അപ്പോള്‍ വീട്ടിലുണ്ടായിരുന്നത്.’- പി സി ജോര്‍ജ് തുടര്‍ന്നു.

‘പെട്ടെന്ന് തന്നെ ഞങ്ങള്‍ വീടിന്റെ മുകളിലത്തെ നിലയിലേക്ക് മാറി. വെള്ളം കയറി വീട്ടിലെ ഉപകരണങ്ങള്‍ പലതും നശിച്ചു. പാത്രങ്ങള്‍, ഫ്രിഡ്ജ്, ടിവി തുടങ്ങി നശിക്കാത്തതൊന്നുമില്ല. പലതും വെള്ളം കയറി നശിച്ചു. വീട്ടില്‍ മാത്രം ഏതാണ്ട് 10 ലക്ഷം രൂപയുടെ നഷ്ടമുണ്ട്. 2 ഇന്നോവ കാറുകളിലും വെള്ളം കയറി. അതുമാത്രമല്ല, പൂഞ്ഞാറില്‍ ഭാര്യ ഉഷ ഒരു സ്ഥാപനം നടത്തുന്നുണ്ട്. അവിടെയും വെള്ളം കയറി. സാരികളെല്ലാം നശിച്ചുപോയി. പലതും വിലകൂടിയ സാരികളാണ്. ഏതാണ്ട് 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണ് നിഗമനം”- പി സി ജോര്‍ജ് പറഞ്ഞു. പൂഞ്ഞാര്‍ മേഖലയില്‍ കഴിഞ്ഞ ദിവസം 213 മിമീ വരെ മഴയാണ് ലഭിച്ചത്. അര്‍ധരാത്രിയോടെയാണ് ഈരാറ്റുപേട്ട ഭാഗത്ത് വെള്ളം ഉയര്‍ന്നു തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights