ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. അഞ്ച് മാസത്തിനിടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് പ്ലാറ്റ്‌ഫോമുകള്‍ക്ക് നല്‍കിയത് 1.95 ലക്ഷം ബ്ലോക്കിംഗ് ഓര്‍ഡറുകളാണ്. ഓരോ മിനിറ്റിലും ഓരോ അക്കൗണ്ടോ പോസ്റ്റോ നീക്കം നീക്കം ചെയ്യാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. ഏകദേശം 1275 ബ്ലോക്കിംഗ് ഓര്‍ഡറുകളാണ് ഒരു ദിവസം ഇവയ്ക്ക് ലഭിക്കുന്നത്.ഏറ്റവും കൂടുതല്‍ നോട്ടീസ് ലഭിച്ചത് ഇന്‍സ്റ്റഗ്രാമിനാണ്. ഏകദേശം ഒരു ലക്ഷത്തോളം നോട്ടീസുകളാണ് ലഭിച്ചത്. ഫേസ്ബുക്കിന് 80,000വും യൂട്യൂബിന് 15,000വും ഓര്‍ഡറുകള്‍ ലഭിച്ചു. മാര്‍ച്ച് മുതല്‍ ജൂലൈ മാസം വരെയുള്ള കണക്കുകളാണിത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഡല്‍ഹി ജന്തര്‍മന്തറില്‍ പ്രതിഷേധം ശക്തമായ സമയത്താണ് നോട്ടീസുകളില്‍ വന്‍വര്‍ധനവ് ഉണ്ടായതെന്നാണ് വിവരം.2024 ഒക്ടോബര്‍ മുതല്‍ 2025 ഒക്ടോബര്‍ വരെ 19 ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്കായി 2312 ബ്ലോക്കിംഗ് ഓര്‍ഡറുകള്‍ മാത്രമാണ് നല്‍കിയതെന്നിരിക്കെയാണ് നിലവിലെ കൂട്ടവിലക്ക്. ലഭിച്ച ഉത്തരവുകളില്‍ പത്തില്‍ ഒമ്പതെണ്ണം വീതം മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്കിനും ഇന്‍സ്റ്റാഗ്രാമിനുമാണ് ലഭിച്ചത്.ഡീപ്ഫേക്കുകള്‍ക്ക് പുറമെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്ന പോസ്റ്റുകള്‍, സര്‍ക്കാരിന്റെ എഥനോള്‍ മിശ്രിത ഇന്ധന നയത്തോടുള്ള വിമര്‍ശനങ്ങള്‍, പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് ഇന്‍സ്റ്റഗ്രാമില്‍ നിന്നും നീക്കപ്പെടുന്നതായി സോഷ്യല്‍ മീഡിയയില്‍ ഉപയോക്താക്കള്‍ പങ്കുവെച്ച വിവരങ്ങളില്‍ നിന്നും വ്യക്തമാവുന്നത്. തന്റെ ചില പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും നീക്കം ചെയ്യപ്പെട്ടതായി ആംആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളും അവകാശപ്പെട്ടിരുന്നു.
സോഷ്യല്‍ മീഡിയയില്‍ നിയന്ത്രണം കടുപ്പിച്ച് കേന്ദ്രസര്‍ക്കാർ; അഞ്ചുമാസത്തിനിടെ വിലക്കിയത് 1.95 ലക്ഷം പോസ്റ്റുകൾ









