ചെങ്ങന്നൂർ: ചെങ്ങന്നൂർ എസ്എച്ച്ഒയ്‌ക്കെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടത്തിയതിന് മൂന്നുപേർക്കെതിരേ കേസെടുത്തു. കഴിഞ്ഞ വ്യാഴാഴ്ച എസ്എച്ച്ഒ ബർമുഡയും ടീ ഷർട്ടും ധരിച്ച് സ്റ്റേഷനിൽ എത്തിയ ദൃശ്യങ്ങൾ മോശം പരാർമശത്തോടെ പ്രചരിപ്പിച്ചതിനാണ് കേസ്. അവഹേളനപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ച കൂടുതൽ ആളുകളെ കണ്ടെത്തി പ്രതിപ്പട്ടികയിൽ ചേർക്കുമെന്നും പോലീസ് അറിയിച്ചു.ഭർതൃഗൃഹത്തിൽനിന്ന് ഇറങ്ങിപ്പോയ സ്ത്രീയെ കണ്ടെത്തി കൊണ്ടുവന്നശേഷം ബന്ധുക്കൾക്കൊപ്പം അയക്കുന്നതിനായി ചെങ്ങന്നൂർ സ്റ്റേഷനിൽ എത്തിച്ചിരുന്നു. പുലർച്ചേ വിവരമറിഞ്ഞ് ഭർത്താവും മാതാവും സ്റ്റേഷനിലെത്തിയപ്പോൾ യുവതി ഇവരുമായി വഴക്കായി. ഇക്കാര്യം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ എസ്എച്ച്ഒയെ അറിയിച്ചു. വ്യായാമത്തിലായിരുന്ന എസ്എച്ച്ഒ യൂണിഫോം ധരിക്കാതെ വേഗത്തിൽ സ്റ്റേഷനിലെത്തി. ഈസമയം തനിക്കനുകൂലമായ തീരുമാനം ലഭിക്കാതിരുന്ന ഒരു വ്യക്തി സ്റ്റേഷനിലെ പ്രവർത്തനങ്ങളുടെ വീഡിയോ ഫോണിൽ ചിത്രീകരിക്കുകയും മോശം പരമാർശങ്ങളോടെ സാമൂഹ്യ മാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് കേസ്.സൈബർ കുറ്റകൃത്യങ്ങളുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെന്ന് പോലീസ് പറഞ്ഞു. സ്റ്റേഷനിൽനിന്ന് അടിയന്തരമായി വിളിച്ചപ്പോൾ വ്യായാമ വസ്ത്രത്തിൽ എസ്എച്ച്ഒ പെട്ടെന്ന് എത്തുകയായിരുന്നുയെന്ന് ചെങ്ങന്നൂർ ഡിവൈഎസ്പി പി.ജെ. സന്തോഷ് കുമാർ പറഞ്ഞു. പരാതി പരിഹരിച്ചശേഷം ക്വാർട്ടേഴ്‌സിലെത്തി യൂണിഫോം ധരിച്ച് എസ്എച്ച്ഒ ഉടൻ മടങ്ങിയെത്തിയെന്നും അദ്ദേഹം പറഞ്ഞു.









