വിദേശത്തുള്ള കാമുകനെ വിശ്വസിപ്പിക്കാന്‍ തട്ടിക്കൊണ്ടുപോകല്‍ കള്ളക്കഥ; യുവതിക്കെതിരെ കേസ്

കൊച്ചി: വിദേശത്തുള്ള കാമുകനെ വിശ്വസിപ്പിക്കാന്‍ തട്ടിക്കൊണ്ടുപോകല്‍ കള്ളക്കഥ മെനഞ്ഞ യുവതിക്കെതിരെ എളമക്കര പൊലിസ് കേസെടുത്തു. കൊച്ചിയില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്യുന്ന യുവതിയാണ് പൊലീസിനെയും കാമുകനെയും ഒരുപോലെ വട്ടംകറക്കിയത്. ഒടുവില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ യുവതിയുടെ നാടകം പൊളിയുകയായിരുന്നു.ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞു മടങ്ങും വഴി തന്നെ കാറില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചുവെന്നാണു പൊലീസിനു യുവതി വ്യാജമൊഴി നല്‍കിയത്. മൊഴിയില്‍ പൊരുത്തക്കേട് തോന്നിയതിനെ തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണു കള്ളി വെളിച്ചത്തായത്. ജോലി കഴിഞ്ഞു കാമുകനെ കാണാന്‍ പോയ യുവതിയെ മറ്റൊരു കാമുകന്‍ ഫോണില്‍ വിളിച്ചു. എന്നാല്‍ താന്‍ എവിടെയാണുള്ളതെന്ന വിവരം വെളിപ്പെടുത്തിയാല്‍ ആ ബന്ധം തകരുമെന്ന് മനസിലാക്കിയ യുവതി തട്ടിക്കൊണ്ടുപോകല്‍ നാടകം ആസൂത്രണം ചെയ്യുകയായിരുന്നു. സുഹൃത്തിനെകൊണ്ട് പൊലീസ് കണ്‍ട്രോള്‍ നമ്പറായ 112ല്‍ വിളിച്ചാണു യുവതിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി അറിയിച്ചത്.

വീട്ടിലേക്കു പോകുമ്പോള്‍ റെയില്‍വേ ക്രോസ് കഴിഞ്ഞിട്ടുള്ള ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലേക്കു തന്നെ പിടിച്ചുകയറ്റി ഓടിച്ചുപോയെന്നാണു യുവതി പൊലീസിനു മൊഴി നല്‍കിയത്. കാറില്‍ വച്ച് ഉപദ്രവിച്ചുവെന്നും ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടെന്നും യുവതി പൊലീസിനോടു പറഞ്ഞു. എന്നാല്‍ ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യലില്‍ യുവതിയുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തി. ഒന്നു വിരട്ടിയതോടെ കാമുകന്മാരെ കബളിപ്പിക്കാനാണ് കഥ മെനഞ്ഞതെന്നു സമ്മതിച്ചു. വ്യാജ വിവരം നല്‍കിയെന്ന വകുപ്പിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. പിന്നീട് ജ്യാമത്തില്‍ വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights