ലൈംഗിക പീഡന പരാതി: മുന്‍കൂര്‍ ജാമ്യം തേടി കൗണ്‍സിലര്‍ പ്രശോഭ് കോടതിയില്‍

പാലക്കാട് : ലൈംഗിക പീഡന പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ പാലക്കാട് നഗരസഭാ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് സി വത്സന്‍ കോടതിയില്‍. പരാതി പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസ് പുറത്താക്കിയ പ്രശോഭ് മുന്‍കൂര്‍ ജാമ്യം തേടി മണ്ണാര്‍ക്കാട് എസ്സി- എസ്ടി പ്രത്യേക കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. പാലക്കാട്ടെ അഭിഭാഷകന്‍ മുഖേനയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

താന്‍ നിരപരാധിയാണെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രശോഭ് പറയുന്നത്. തനിക്കെതിരെ ചുമത്തിയിരിക്കുന്നത് കള്ളക്കേസാണെന്നും അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും പറയുന്നു. ജാമ്യാപേക്ഷ ഈ മാസം നാലിന് കോടതി പരിഗണിച്ചേക്കും.യുവതിയുടെ പരാതിയെ തുടര്‍ന്ന് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസാണ് പ്രശോഭിനെതിരെ കേസെടുത്തത്. പീഡനം, എസ്സി- എസ്ടി അതിക്രമ നിരോധന നിയമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രശോഭിനെതിരെ പരാതി നല്‍കിയ യുവതി കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി മൊഴി നല്‍കിയിരുന്നു.

ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം തന്നെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി എന്നാണ് 22 കാരിയായ യുവതിയുടെ പരാതി. ഗര്‍ഭം അലസിപ്പിക്കാന്‍ ഗുളിക നല്‍കി. കൗണ്‍സിലര്‍ പ്രശോഭ് വല്‍സന്‍ ഭീഷണിപ്പെടുത്തി എന്നും യുവതി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിന് പിന്നാലെയാണ് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷനില്‍ എത്തി യുവതി വിശദമായ മൊഴി നല്‍കിയത്.കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍ എംപിയുടെയും വി കെ ശ്രീകണ്ഠന്‍ എംപിയുടെയും പേര് പറഞ്ഞ് പ്രതി തന്നെ ഭീഷണിപ്പെടുത്തിയതായി പൊലീസിന് യുവതി നല്‍കിയ മൊഴിയില്‍ പറയുന്നു. വിഷയം തെരഞ്ഞെടുപ്പ് ചര്‍ച്ചയായതിന് പിന്നാലെയാണ് പ്രശോഭിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. തന്റെ മുന്നില്‍ വച്ച് പ്രതി ഷാഫിയെ വിഡിയോ കോള്‍ ചെയ്തതായും യുവതിയുടെ മൊഴിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights