കൊല്ലം : വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ചു. കൊടുവിള കൊച്ചുപ്ലാമൂട് ആദിഭവനിൽ രതീഷിന്റെയും അമൃതയുടെയും മകൻ ആദിദേവ് (12) ആണ് മരിച്ചത്. വീട്ടിൽ സുക്ഷിച്ചിരുന്ന വൈബ്രേറ്റർ മെഷീനിൽ നിന്നും ഷോക്കേറ്റതാണെന്നാണ് നിഗമനം. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയാണ് അപകടമുണ്ടായത്.സംഭവസമയത്ത് ആദിദേവിന്റെ സഹോദരി ആർദ്ര മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ആർദ്രയാണ് വീടിനോട് ചേർന്ന ഷെഡിനുള്ളിൽ തയ്യൽ മെഷീനിന് സമീപം ആദിദേവിനെ പൊള്ളലേറ്റ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. സമീപവാസികൾ ഉടൻ തന്നെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.ഷെഡിൽ സൂക്ഷിച്ചിരുന്ന തകരാറിലായ വൈബ്രേറ്റർ മെഷീനാണ് അപകടകാരണമായതെന്നാണ് നിഗമനം. തയ്യൽ മെഷീൻ മേശയ്ക്ക് മുകളിൽ വൈദ്യുതി പ്ലഗ്ഗിൽ ഘടിപ്പിച്ച് സ്വിച്ച് ഓൺ ചെയ്ത നിലയിലായിരുന്നു വൈബ്രേറ്റർ മെഷീൻ. ഇത് പ്രവർത്തിപ്പിക്കാനുള്ള ശ്രമത്തിൽ ഷോക്കേറ്റെന്നാണ് കരുതപ്പെടുന്നത്.
വൈദ്യുതാഘാതമേറ്റ് 12 കാരൻ മരിച്ചു; വൈബ്രേറ്ററിൽ നിന്നും ഷോക്കേറ്റതെന്ന് സംശയം








