മൂന്ന് പുഴുങ്ങിയ മുട്ടയ്ക്കും എത്ര രൂപ വരെ കൊടുക്കാൻ തയ്യാറാകും? 200 രൂപയോ? അതോ 500 രൂപയോ ? താമസിക്കുന്നത് ഫൈവ് സ്റ്റാർ ഹോട്ടലിലാണെങ്കിലോ? മുംബൈയിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലിൽ താമസിച്ചിരുന്നയാൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സംഭവമാണ്. @90millenialguy എന്ന ഉപയോക്താവ് പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ആഡംബര ബില്ലിനെക്കുറിച്ച് പറയുന്നത്. ആലു പറാത്തയും പുഴുങ്ങിയ മുട്ടയും തൈരും വാനില മിൽക് ഷേക്കും കഴിച്ച ഡിന്നറിന് ചെലവായത് 2,300 രൂപയാണെന്ന് അദ്ദേഹം പറയുന്നു.ഒറ്റനോട്ടത്തിൽ സിംപിളായൊരു ഓർഡർ എന്ന തോന്നിപ്പിച്ച ഭക്ഷണമാണ് ബിൽ തുക കൊണ്ട് കോംപ്ലിക്കേറ്റഡായി മാറിയത്. ഓർഡർ ചെയ്ത സാധനങ്ങൾ കാണിച്ചുകൊണ്ട് ആള് പറഞ്ഞിരിക്കുന്നതിങ്ങനെ-‘ദാ നോക്കൂ, വല്യ ഫാൻസി ഒന്നുമില്ല. ആലു കാ പറാത്ത, വേവിച്ച മുട്ട, ഒരു പാത്രം തൈര്, വാനില മിൽക്ക് ഷേക്ക്’.
ഇനം തിരിച്ചുള്ള ബില്ല് കണ്ടപ്പോഴാണ് കണ്ണ് തള്ളിയതെന്ന് പറയുന്നു. മുട്ടയ്ക്ക് 500 രൂപ. പ്രിമീയം ഹോട്ടലുകൾ റെസ്റ്റോറന്റുകളേക്കാൾ പണമീടാക്കുന്നതിന് അദ്ദേഹത്തിന് എതിർപ്പില്ല. എന്നാൽ അവർ നൽകുന്ന അടിസ്ഥാന സൗകര്യങ്ങൾ താരതമ്യം ചെയ്താലും കൊടുത്ത പണം മുതലാകില്ലെന്ന് പറയുകയാണ് ഉപഭോക്താവ്. മൂന്ന് മുട്ടയ്ക്ക് 500 രൂപ. അതെങ്ങനെ ശരിയാകുമെന്നാണ് ചോദ്യം.
നിങ്ങൾക്ക് വില ഈടാക്കാം. മാർജിനും എടുക്കാം. 10-12 രൂപയുള്ള മുട്ടയ്ക്ക് നാലോ അഞ്ചോ മടങ്ങ് പണം കൂടുതലെടുക്കാം. ഇതിപ്പോ മുട്ടയൊന്നിന് 170 രൂപയൊക്കെ വിലയുണ്ട്. ഇത് എന്ത് അസംബന്ധമാണ്. വിശ്വസിക്കാനാകുന്നില്ല. വിഡിയോ വൈറലായതോടെ നെറ്റിസൺസ് പ്രതികരണവുമായെത്തി. ചിലർ പിന്തുണച്ചപ്പോൾ മറ്റ് ചിലർ ആഡംബര ഹോട്ടലിൽ നിന്ന് പ്രതീക്ഷിക്കാവുന്ന വിലയാണെന്ന് പറഞ്ഞു.
അതെന്നാ എല്ലാരും മുട്ടയിൽ ഫോക്കസ് ചെയ്തിരിക്കുന്നത്? ഒരു പ്ലേറ്റ് പറാത്തയ്ക്ക് 1,100 രൂപ-അതിനെക്കുറിച്ചാരും പറയാത്തതെന്ത്? – മറ്റൊരാളിന്റെ ചോദ്യം ഇങ്ങനെ. മറ്റ് ചിലർ കിട്ടിയ സമയത്ത് തമാശ പൊട്ടിച്ചു. ”അത് സാധാരണ പുഴുങ്ങിയ മുട്ടകളല്ലായിരുന്നുയ അവ ലിമിറ്റഡ് എഡിഷൻ മുട്ടകളാണ്. കൈകൊണ്ട് നിർമിച്ച പ്രിമീയം മുട്ടകളായിരുന്നു. അതിട്ട കോഴികൾക്ക് സ്വകാര്യ സ്കൂൾ വിദ്യാഭ്യാസവും വിദേശ ബിരുദവുമുണ്ട്”- ഒരു വിരുതന്റെ കമന്റ് ഇങ്ങനെ. ‘ഓർഡർ ചെയ്തതിന് മുൻപ് എന്തുകൊണ്ട് റേറ്റ് കാർഡ് പരിശോധിച്ചില്ല?” എന്ന കൗണ്ടർ ആർഗ്യുമെന്റുമായി എത്തിയവരുമുണ്ട്. അതിന് മറുപടിയായി ഭക്ഷണം വിലയേറിയതായിരിക്കുമെന്ന് പ്രതീക്ഷിരുന്നു. എന്നാലും ഇത്രയും വിലയായിരിക്കുമെന്ന് കരുതിയില്ലെന്ന് പറയുന്നു അതിഥി.









