ഇരുമ്പ് സെൽ അറുക്കാൻ ഗോവിന്ദച്ചാമിക്ക് ടൂള്‍ ലഭിച്ചത് ഉദ്യോഗസ്ഥവീഴ്ച; മോഡേൺ ജയിലുകൾ വേണം; അന്വേഷണ കമ്മീഷൻ

കൊല്ലം: കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ ചാടിയതില്‍ ഗുരുതര സുരക്ഷാവീഴ്ചയെന്ന് അന്വേഷണ കമ്മീഷന്‍. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് കുറ്റകരമായ ജാഗ്രതക്കുറവ് സംഭവിച്ചെന്ന് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ജയിലുകളിലെ ലഹരി ഉപയോഗവും മൊബൈല്‍ ഫോണ്‍ ലഭ്യതയും തടയാന്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വേണമെന്നും അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.

ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കുക, കാലപ്പഴക്കമുള്ള കെട്ടിടങ്ങള്‍ പുതുക്കി പണിയുക, വീഡിയോ കോണ്‍ഫറന്‍സിംഗ് വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് മറ്റുപ്രധാന ശുപാര്‍ശകള്‍. തടവുകാരുടെ ബാഹുല്ല്യത്തിനും വേതന പരിഷ്‌കരണത്തിലും ആശങ്ക രേഖപ്പെടുത്തിയ കമ്മീഷന്‍ റിപ്പോര്‍ട്ട് ഈ മാസം സര്‍ക്കാരിന് സമര്‍പ്പിക്കും.

‘ജയിലില്‍ സുരക്ഷാവീഴ്ച ഉണ്ടായിട്ടുണ്ട്. സെല്ലിന്റെ ഇരുമ്പഴി അറുത്തുമാറ്റിയാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. അത് ജയില്‍ ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍പ്പെട്ടില്ല. വീഴ്ചയാണ്. ജയില്‍ മുറിയുടെ കമ്പി അറുത്തുമാറ്റാന്‍ പറ്റിയ ടൂള്‍ പ്രതിക്ക് കിട്ടുകയെന്ന് പറഞ്ഞാല്‍ തീര്‍ച്ചയായും വീഴ്ചയാണ്. പല പല സുരക്ഷാ പ്രശ്‌നങ്ങളും ജയിലുകള്‍ക്കുണ്ട്’, സി എന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.ജയിലുകള്‍ പലതും പഴയതാണെന്നും പുരാതന കെട്ടിടങ്ങളായതില്‍ ഇടിഞ്ഞുവീഴേക്കാമെന്നും ഇത് ജീവഹാനി വരെ ഉണ്ടാക്കാമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. പ്രതികളുടെ സുരക്ഷയ്ക്കായി ഇലക്ട്രോണിക് ഉപകരണങ്ങള്‍ വലിയ സഹായകരമാണ്. മോഡേണ്‍ ജയിലുകള്‍ വേണമെന്നും സിഎന്‍ രാമചന്ദ്രന്‍ പറഞ്ഞു. ചെയ്യുന്ന ജോലിക്ക് ആനുപാതികമായി തടവുകാരുടെ വേതനം വര്‍ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലഭിക്കുന്ന വേതനത്തിന് വേണ്ടുന്നത്രയും തൊഴില്‍ സാഹചര്യം ജയിലുകളിലില്ല. ചെറിയ ജോലിക്കും മുഴുവന്‍ ദിവസത്തെ പണം നല്‍കേണ്ടിവരുന്നുവെന്നും സി എന്‍ രാമചന്ദ്രന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights