‘ജീവൻ അപകടത്തിലാണ്,രക്ഷിക്കൂ’; മരിക്കുന്നതിന് മുൻപ് പകർത്തിയ യുവതിയുടെ വീഡിയോ പുറത്ത്;ആശുപത്രിക്കെതിരെ കുടുംബം

ഭോപ്പാല്‍: മധ്യപ്രദേശിലെ രേവയില്‍ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ശസ്ത്രക്രിയയ്ക്ക് മണിക്കൂറുകള്‍ക്ക് മുമ്പുള്ള യുവതിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തനിക്ക് ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്ന്

യുവതി ആരോപിക്കുന്നതും തന്നെ ഇവിടെ നിന്ന് കൊണ്ടുപോകണമെന്ന് കരഞ്ഞ് പറയുന്നതുമാണ് വീഡിയോയിലുള്ളത്. ഹട്വ സ്വദേശിയായ കല്‍പനയും അവരുടെ കുഞ്ഞുമാണ് പ്രസവത്തിനിടെ മരിച്ചത്. രേവയിലെ സഞ്ജയ് ഗാന്ധി – ഗാന്ധി മെമ്മോറിയല്‍ സര്‍ക്കാര്‍ ആശുപത്രിയിൽഇക്കഴിഞ്ഞ ഓഗസ്റ്റ് 26നാണ് യുവതിയും കുഞ്ഞും മരിച്ചത്.ഓഗസ്റ്റ് 25നാണ് കല്‍പനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 26ന് രാത്രി 8.30ഓടെ ശസ്ത്രക്രിയ നടത്തി കുട്ടിയെ പുറത്തെടുത്തെങ്കിലും അമ്മയും കുഞ്ഞും മരിക്കുകയായിരുന്നു. പുറത്ത് വന്ന ദൃശ്യങ്ങളില്‍ അലറിക്കരയുന്ന യുവതിയെയാണ് കാണുന്നത്. ഈ ആശുപത്രിയില്‍ നിന്നും തന്നെ മറ്റെവിടേക്ക് എങ്കിലും കൊണ്ടുപോകണമെന്നാണ് കുടുംബത്തോട് യുവതി ആവശ്യപ്പെടുന്നത്. തന്റെ ജീവന്‍ അപകടത്തിലാണ്, ദയവായി രക്ഷിക്കൂ എന്ന് കല്‍പന പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. താന്‍ രക്ഷപ്പെടില്ലെന്നും യുവതി പറയുന്നുണ്ട്.അനസ്തേഷ്യ നല്‍കിയതിന് പിന്നാലെയാണ് യുവതി ബോധരഹിതയായത്. അമിതമായ അളവില്‍ യുവതിക്ക് അനസ്തേഷ്യ നല്‍കിയെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ കുടുംബം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പിന്നാലെ നഴ്‌സിങ് ഓഫീസര്‍മാരായ സാധന വര്‍മയെയും സീമ മുജാല്‍ഡെയെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതേസമയം ആശുപത്രിയുടെ ഭാഗത്ത് നിന്ന് ഒരു പിഴവും ഉണ്ടായിട്ടില്ലെന്നാണ് അധികൃതര്‍ വാദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights