പള്ളിപ്പെരുന്നാളിനു പോയ വീട്ടുകാർ ചെടിച്ചട്ടിയിൽ ഒളിപ്പിച്ച താക്കോലെടുത്ത മോഷ്ടാവ് 16 ലക്ഷം കവർന്നു

ഇടുക്കി: വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയ സമയം നോക്കി മോഷ്ടാവ് വീട് തുറന്ന് 16 ലക്ഷം രൂപ കവർന്നു. കട്ടപ്പന പുളിയൻമല റോഡിലെ പെട്രോൾ പമ്പിന് സമീപം നെല്ലിക്കൽ ജോസഫ് തോമസിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിനോട് ചേർന്നുള്ള സ്ഥാപനത്തിന്റെ ഷട്ടർ ഉയർത്തി അകത്തുകയറിയ മോഷ്ടാവ് വീട്ടുകാർ ഒളിപ്പിച്ചുവെച്ച താക്കോൽ ഉപയോഗിച്ചാണ് വീട് തുറന്നത്.
കഴിഞ്ഞ 14-ാം തീയതി രാത്രി 8:30-ഓടെയാണ് സംഭവം. ചെടിച്ചട്ടിക്കടിയിൽ താക്കോൽ ഒളിപ്പിച്ച ശേഷമാണ് ജോസഫും കുടുംബവും പള്ളിപ്പെരുന്നാളിന് പോയത്. ഈ വിവരം കൃത്യമായി അറിയാമായിരുന്ന മോഷ്ടാവ് താക്കോൽ കൈക്കലാക്കി വീട് തുറന്ന് അകത്തുകയറി. അലമാരയിൽ സൂക്ഷിച്ചിരുന്ന പണത്തിൽ നിന്ന് 500 രൂപയുടെ കെട്ടുകൾ മാത്രമാണ് മോഷ്ടാവ് തിരഞ്ഞെടുത്തത്. മറ്റു വിലപിടിപ്പുള്ള വസ്തുക്കളൊന്നും നഷ്ടപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
വീട്ടുകാർ തിരിച്ചെത്തിയപ്പോൾ അസ്വാഭാവികമായി ഒന്നും തോന്നിയിരുന്നില്ല. എന്നാൽ 16-ാം തീയതി പണം പരിശോധിച്ചപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മുഖം മറച്ചെത്തിയ മോഷ്ടാവ് പണം കവരുന്ന ദൃശ്യങ്ങൾ ലഭിച്ചു. വിരലടയാളം പതിയാതിരിക്കാൻ കൈയുറകളും ശരീരപ്രകൃതി തിരിച്ചറിയാതിരിക്കാൻ പ്രത്യേക വസ്ത്രങ്ങളും മോഷ്ടാവ് ധരിച്ചിരുന്നു. വീടിനെക്കുറിച്ചും പണം സൂക്ഷിച്ച സ്ഥലത്തെക്കുറിച്ചും വ്യക്തമായ ധാരണയുള്ള ആരെങ്കിലുമാകാം മോഷണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കട്ടപ്പന പോലീസ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights