കൽപ്പറ്റ : മുണ്ടക്കൈ – ചൂരൽ മല ഉരുൾ ദുരന്തത്തിൽ അതിജീവിച്ചവർക്കായി സർക്കാർ കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിച്ച മാതൃകാ ടൗൺഷിപ്പിൻ്റെ ആദ്യ ഘട്ട ഉദ്ഘാടനം കഴിഞ്ഞതോടെ വിവാദങ്ങളും തുടങ്ങി. ഉദ്ഘാടന ചടങ്ങിൽ കൽപ്പറ്റ എം.എൽ.എ അഡ്വ.ടി. സിദ്ദീഖിനെ ഒരു വിഭാഗം കൂകി വിളിച്ചതാണ് പ്രധാന രാഷ്ട്രീയ വിവാദത്തിന് കാരണം.ദുരിത ബാധിതരെ സംബന്ധിച്ച് ലിസ്റ്റിന് പുറത്തായവരെ പുതിയതായി ഉൾപ്പെടുത്തുന്ന കാര്യം പ്രഖ്യാപിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു.മേപ്പാടി ഗ്രാമ പഞ്ചായത്തിലെ 10, 11, 12 വാർഡുകളിലെ 1100- കുടുംബങ്ങളെയാണ് ദുരന്തം നേരിട്ട് ബാധിച്ചത്. എന്നാൽ സർക്കാർ ലിസ്റ്റിൽ 410 കുടുംബങ്ങൾ മാത്രമാണ് ഉൾപ്പെട്ടത്.ഇവരിൽ എട്ട് കുടുംബങ്ങൾ സർക്കാരിൽ നിന്ന് 15 ലക്ഷം രൂപ വാങ്ങി മുസ്ലീംലീഗിൻ്റെ ഭവന പദ്ധതിയിലേക്ക് മാറി. ബാക്കിയുള്ള 402 കുടുംബങ്ങൾക്കാണ് ടൗൺഷിപ്പിൽ 35 ക്ലസ്റ്ററുകളിലാണ് വീടുകൾ നിർമ്മിക്കുന്നത്. ഇതിൽ ഫേസ് ഒന്നിൽപ്പെട്ട 178 കുടുംബങ്ങൾക്കാണ് മുഖ്യമന്ത്രി ഏഴ് സെൻ്റ് സ്ഥലത്തിൻ്റെ വീതം പട്ടയം നൽകിയത്.എന്നാൽ വീടുകൾ താമസയോഗ്യമായിട്ടില്ല.ലീഗ് തൃക്കൈപ്പറ്റ വെള്ളിത്തോട് നിർമ്മിച്ച 51 വീടുകളാവട്ടെ ഇപ്പോൾ തന്നെ താമസയോഗ്യമാണ്.ജോൺ മത്തായി കമ്മീഷൻ ഗോ സോൺ എന്ന് പറഞ്ഞ സ്ഥലത്ത് പോലും ദുരിത ബാധിതർക്ക് ഇനി അവിടെ താമസിക്കാൻ കഴിയില്ല. കൂടാതെ, അട്ടമല , കൊയ്നാകുളം, പട്ട വെട്ടികുന്ന് തുടങ്ങിയ സ്ഥലങ്ങളിലുള്ളവർക്കും പുനരധിവാസം ആവശ്യമാണ്..
സർക്കാരിൻ്റെ ചില മാനദണ്ഡങ്ങൾ കാരണം
ലിസ്റ്റിൽ ഉൾപ്പെടാത്തവരും ധാരാളം ഉണ്ട്. നിരവധി പരാതികൾ നൽകി സർക്കാരിൻ്റെ ഹിയറിംഗ് കഴിഞ് കനിവിനായി കാത്തുനിന്നവർ ഉദ്ഘാടനദിവസം ഒരു പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല. കൂടുതലായി ആരെയും ലിസ്റ്റിൽ ഉൾപ്പെടുത്തുന്ന കാര്യം പരാമർശിക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും മടങ്ങിയതാണ് പ്രതിഷേധത്തിന് കാരണം. സർക്കാരിൽ നീതി പ്രതീക്ഷിച്ചിരുന്നുവെന്നും അതുണ്ടായില്ലന്നും ദുരന്തബാധിതർ പറയുന്നു.









