ശസ്ത്രക്രിയയ്ക്കിടെ തുണി വയറിനുള്ളില്‍ തുന്നിക്കെട്ടി’; കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിക്കെതിരേ പരാതി

തിരുവനന്തപുരം: കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിക്കെതിരേ ചികില്‍സാ പിഴവ് പരാതി. കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം തുണി വയറിനുള്ളില്‍ തുന്നിക്കെട്ടിയെന്നാണ് പരാതി. മേനംകുളം സ്വദേശിനി ഷീബ പ്രമോദാണ് പരാതി നല്‍കിയത്. ഷീബ പ്രമോദ് മൂന്നു മാസമാണ് വേദന അനുഭവിച്ചത്. ഡിസംബര്‍ മൂന്നിനാണ് മേനംകുളം സ്വദേശിനി ഷീബ പ്രമോദ് വയറു വേദനയ്ക്ക് ചികില്‍സ തേടിയത്. സ്‌കാനിങ്ങില്‍ അപ്പന്റിസൈറ്റിസ് പഴുത്തു പൊട്ടിയതാണെന്ന് കണ്ടെത്തി ശസ്ത്രക്രിയയ്ക് നിര്‍ദ്ദേശിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് ഡിസംബര്‍ 12ന് ഡിസ്ചാര്‍ജ് ചെയ്തെങ്കിലും മുറിവിന്റെ ഒരു ഭാഗം ഉണങ്ങാതെ പഴുക്കുകയായിരുന്നു. മൂന്ന് മാസം കഴിഞ്ഞിട്ടും വയറുവേദന മാറാതായപ്പോള്‍ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. തുടര്‍ന്ന് അവിടെ നടത്തിയ പരിശോധനയില്‍ മുറിവിന്റെ ഒരു വശത്തു കൂടി നൂല് പുറത്തേക്ക് വന്നു. ഇതോടെയാണ് വയറ്റില്‍ തുണിയുള്ളതായി കണ്ടെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ നിഷേധിക്കുകയും മറ്റു ആശുപത്രിയില്‍ ചികില്‍സ തേടിയപ്പോള്‍ സംഭവിച്ചതാകാമെന്ന് വിശദീകരണം നല്‍കുകയും ചെയ്തു. എന്നാല്‍ സ്‌കാനിങ് റിപോര്‍ട്ടടക്കം കാണിച്ചപ്പോഴാണ് പണം തരാതെ ശസ്ത്രക്രിയ നടത്തിത്തരാമെന്ന് സിഎസ്‌ഐ ആശുപത്രി അറിയിച്ചത്. വയറ്റിനുള്ളില്‍ പിന്‍ ചെയ്ത നിലയിലായിരുന്നു തുണിക്കഷ്ണം. മൂന്ന് മാസത്തോളം വേദന അനുഭവിച്ച ശേഷം സിഎസ്‌ഐ ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയ നടത്തി തുണി പുറത്തെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും കഴക്കൂട്ടം പോലിസിലും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും കുടുംബം പരാതി നല്‍കിയിട്ടുണ്ട്. ആശുപത്രിക്കെതിരേ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്റെ തീരുമാനം.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights