ടെഹ്റാൻ: ഇസ്രയേലിൽ വീണ്ടും ആക്രമണം നടത്തി ഇറാൻ. ഇറാൻ മിസൈലുകൾ അയച്ചുവെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ആക്രമണത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നെന്ന് ഇസ്രയേൽ പറഞ്ഞു.അതിനിടെ, യുഎസ് തങ്ങളുടെ ഊര്‍ജ നിലയങ്ങള്‍ ആക്രമിച്ചാല്‍ ഹോര്‍മൂസ് കടലിടുക്ക് പൂര്‍ണമായും അടച്ചിടുമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് കോര്‍. ഊര്‍ജകേന്ദ്രങ്ങളില്‍ ആക്രമണം നടത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് ഇറാന്റെ മുന്നറിയിപ്പ്. ”ഞങ്ങളുടെ നശിപ്പിക്കപ്പെട്ട ഊര്‍ജ കേന്ദ്രങ്ങള്‍ പുനര്‍നിര്‍മിക്കുന്നത് വരെ ഹോര്‍മൂസ് കടലിടുക്ക് പൂര്‍ണമായും അടച്ചിടും. തുറക്കില്ല”- എന്നാണ് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് പ്രസ്താവനയില്‍ അറിയിച്ചത്.
എന്നാല്‍ ഹോര്‍മൂസ് കടലിടുക്ക് പൂര്‍ണമായും തുറന്നില്ലെങ്കില്‍ ഇറാന്റെ വൈദ്യുത നിലയങ്ങള്‍ പാടേ തകര്‍ക്കുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്. ഇറാന്റെ ഊര്‍ജ കേന്ദ്രങ്ങള്‍ ആക്രമിച്ചാല്‍ പശ്ചിമേഷ്യയിലെ ഊര്‍ജ സംസ്‌കരണ കേന്ദ്രങ്ങളിലും അടിസ്ഥാന സൗകര്യ സംവിധാനങ്ങളിലും പരിഹരിക്കാനാകാത്തവിധം നാശമുണ്ടാക്കുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഖര്‍ ഖാലിബാഫും പറഞ്ഞിരുന്നു. ലോകത്തിലെ എണ്ണ, വാതക വിതരണത്തിന്റെ വലിയൊരു പങ്കും ഹോര്‍മൂസിലൂടെയാണ് കടന്നുപോകുന്നത്.









