‘സിപിഎം ജില്ലാ സെക്രട്ടറി കള്ളം പറയുന്നു, ശ്രുതിക്ക് വീടുവച്ച് നല്‍കുമെന്ന് പറഞ്ഞിട്ടില്ല’; മറുപടിയുമായി ടി സിദ്ദിഖ്

കല്‍പറ്റ: വയനാട് പുനരധിവാസത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖിന്റെ ആരോപണങ്ങള്‍ തള്ളി ടി സിദ്ദിഖ് എംഎല്‍എ. വയനാട് ദുരന്തത്തില്‍ കുടുംബത്തെ മുഴുവന്‍ നഷ്ടപ്പെട്ട ശ്രുതിക്ക് വീട് വാഗ്ദാനം ചെയ്തു പറ്റിച്ചെന്ന കെ റഫീഖിന്റെ ആരോപണം പച്ചക്കള്ളമാണെന്ന് ടി സിദ്ദിഖ് തിരിച്ചടിച്ചു. ശ്രുതിക്ക് 120 ദിവസത്തിനകം വീട് വച്ച് നല്‍കും എന്ന് ടി സിദ്ദിഖ് വാഗ്ദാനം ചെയ്‌തെന്ന് അദ്ദേഹത്തിന്റെ പഴയ ഫെയ്‌സ്ബുക്ക് പോസ്റ്റ് പരാമര്‍ശിച്ചാണ് കെ റഫീഖ് ആരോപിച്ചത്. എന്നാല്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ ഒരു ഭാഗം മാത്രം പ്രചരിച്ചിച്ച് പച്ചക്കള്ളം പ്രചരിപ്പിക്കാനാണ് സിപിഎം ജില്ലാ സെക്രട്ടറി ശ്രമിക്കുന്നതെന്നാണ് സിദ്ദിഖിന്റെ ആരോപണം.ശ്രുതിക്ക് വീട് നല്‍കാമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. വീട് സ്‌പോണ്‍സര്‍ ചെയ്ത വ്യക്തിയെ അഭിനന്ദിക്കുന്നതായിരുന്നു പോസ്റ്റ് . അതിന്റെ ഒരു ഭാഗം അടര്‍ത്തിമാറ്റി വ്യാജ പ്രചാരണം നടത്തുകയാണ്. ശ്രുതിയുള്‍പ്പെടെയുള്ള ദുരിത ബാധിതരെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത് എന്നും ടി സിദ്ധിഖ് മാധ്യമങ്ങളോട് പ്രതികരിച്ചു.ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട ശ്രുതി എന്ന പെണ്‍കുട്ടിയെ പോലും കോണ്‍ഗ്രസ് രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിച്ചെന്നും, ഇവര്‍ക്ക് എംഎല്‍എ ടി. സിദ്ദിഖ് വാഗ്ദാനം ചെയ്ത വീട് ലഭിച്ചില്ലെന്നുമായിരുന്നു കെ റഫീഖിന്റെ ആരോപണം. ശ്രുതിക്ക് 120 ദിവസത്തിനുള്ളില്‍ വീട് നല്‍കുമെന്ന് സിദ്ദിഖ് പ്രഖ്യാപിച്ചിരുന്നു. ആശുപത്രി കിടക്കയില്‍ നിന്നുള്ള ശ്രുതിയുടെ വീഡിയോ വരെ പങ്കുവച്ചു. സിദ്ധിഖിന്റെ വാഗ്ദാനത്തില്‍ വിശ്വസിച്ച് സര്‍ക്കാരിന്റെ വീട് വേണ്ടെന്ന് ശ്രുതി എഴുതി നല്‍കി. എന്നാല്‍ മാസം നാല് കഴിഞ്ഞിട്ടും വീട് നല്‍കാത്തതിനെ തുടര്‍ന്ന്, ഇപ്പോള്‍ സര്‍ക്കാരിന്റെ ടൗണ്‍ഷിപ്പില്‍ വീടിനായി ശ്രുതിക്ക് അപേക്ഷ നല്‍കേണ്ടി വന്നുവെന്ന് റഫീഖ് ചൂണ്ടിക്കാട്ടി. ആ പെണ്‍കുട്ടിയുടെ വൈകാരികതയെ ആണ് ടി സിദ്ധിഖ് ചൂഷണം ചെയ്തത് എന്നും സിപിഎം ജില്ലാ സെക്രട്ടറി കുറ്റപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights