തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പെരുമ്പാവൂര്‍ മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ വെറുതെവിട്ടു. നെയ്യാറ്റിന്‍കര കോടതിയുടേതാണ് നടപടി. പരാതിക്കാരി ഇന്നലെ മൊഴി മാറ്റിയിരുന്നു.തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് അതിജീവിത കോടതിയില്‍ പറഞ്ഞു. നെയ്യാറ്റിന്‍കര അതിവേഗ പോക്‌സോ കോടതിയില്‍ വെച്ച് ഇന്നലെയിരുന്നു മൊഴിമാറ്റം.ഒന്നാം സാക്ഷി കൂടിയായ അതിജീവിതയെ വിസ്തരിക്കുമ്പോഴായിരുന്നു ഇത്. കേസിലെ മറ്റ് രണ്ട് സാക്ഷികളും കൂറുമാറിയിരുന്നു. കോവളത്ത് ഉള്‍പ്പെടെ ആറ് കേന്ദ്രങ്ങളില്‍ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു എൽദോസിനെതിരായ കേസ്.
ലൈംഗികാതിക്രമക്കേസിൽ പ്രതിയാക്കപ്പെട്ടത് എൽദോസ് കുന്നപ്പിള്ളിയുടെ സ്ഥാനാർഥിത്വത്തിന് വിനയായിരുന്നു. കേസ് പരിഗണിക്കാനിരിക്കെ ഹൈക്കമാൻഡ് എൽദോസിന്റെ സ്ഥാനാർഥിത്വം നിഷേധിക്കുകയായിരുന്നു. ലൈംഗികാതിക്രമക്കേസിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് സ്‌ക്രീനിങ് കമ്മിറ്റിയിലെ മുതിർന്ന ദേശീയ നേതാക്കളും എൽദോസ് കുന്നപ്പിള്ളിയുടെ സ്ഥാനാർഥിത്വത്തിനെതിരേ ശക്തമായ നിലപാടെടുത്തിരുന്നു.









