‘എല്ലാവർക്കും നന്ദി..’: നിറകണ്ണുകളോടെ ഉമ്മയുടെ അടുത്ത്, പുതുജീവിതത്തിലേക്ക് അബ്ദുൽ റഹീം

കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന് ഇനി പുതുജീവിതം. 20 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് സൗദിയിൽ ജയിൽ മോചിതനായ അബ്ദുൽ റഹീം നാട്ടിലെത്തി. വീട്ടിൽ തിരിച്ചെത്തിയ റഹീമിനെ കാണാൻ നിരവധി പേരാണ് എത്തിയത്. 20 വർഷത്തിന് ശേഷം ഉമ്മയെ കണ്ട റഹീം വികാരഭരിതനായി. പ്രാർഥിച്ചവർക്കും സഹായിച്ചവർക്കും നന്ദിയെന്നാണ് അബ്ദുൽ റഹീമിന്റെ ആദ്യപ്രതികരണം. ബന്ധുക്കളും പ്രദേശവാസികളും ഉൾപ്പെടെ ആയിരകണക്കിന് പേരാണ് അബ്ദുൽ റഹീമിനെ കാണാൻ കോടാമ്പുഴയിലെ വീടിന് മുന്നിൽ തടിച്ചുകൂടിയിരിക്കുന്നത്.ജനകീയ ഇടപെടലിലൂടെ ആണ് സൗദി ബാലന്‍ മരിച്ച സംഭവത്തില്‍ അബ്ദുല്‍ റഹീമിനെ മോചിപ്പിച്ചത്. 34.35 കോടി രൂപയാണ് ദയാധനമായി നല്‍കിയത്. സൗദി സമയം രാത്രി 11.55 ന് റിയാദില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ രാവിലെ 7.35 നാണ് കരിപ്പൂര്‍ വിമാനത്താവളത്തിറങ്ങിയത്. ജയില്‍ ഉദ്യോഗസ്ഥരാണ് റഹീമിനെ എയര്‍പോര്‍ട്ടില്‍ എത്തിച്ച് എമിഗ്രെഷന്‍ ഉള്‍പ്പടെയുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.കഴിഞ്ഞ 19-ാം തിയ്യതിയാണ് പൊതു അവകാശ കേസില്‍ അബ്ദുല്‍ റഹീമിന്റെ തടവ് ശിക്ഷാ കാലാവധി അവസാനിച്ചത്. സൗദിയില്‍ പൊതു അവധി ആയിരുന്നിട്ടും മോചനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അതിവേഗം പൂര്‍ത്തിയായി. 5 മില്യണ്‍ റിയാല്‍ മോചന ദ്രവ്യം വാങ്ങി കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം അബ്ദുറഹീമിന് മാപ്പ് നല്‍കി. കോടതി വധശിക്ഷ റദ്ദാക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights